Tuesday 21 July 2015

മഹാകവി കുമാരനശാൻ്റെ അകാലത്തിലെ നിര്യാണം

യോഗത്തിൻ്റെ ആത്മാവ് ഗുരുദേവനായിരുന്നെങ്കിലും അതു വരെ പ്രവർത്തിച്ച ശരീരം ആശാനായിരുന്നല്ലോ...

1924 ജനുവരി 17 (1099) മകരം 3 ന് കോട്ടയം നാഗമ്പടത്തു നടക്കുന്ന വാർഷിക യോഗത്തിൽ ആശാനാണ് അദ്ധ്യക്ഷൻ. അതിൽ പങ്കെടുക്കുന്നതിന് 16-ാം തീയതി രാവിലെ തോന്നയ്ക്കൽ നിന്നും പുറപ്പെട്ട് ശിവഗിരിയിലെത്തി ഗുരുദേവനെക്കണ്ട് അനുവാദം വാങ്ങുകയായിരുന്നുദ്ദേശം. ആശാൻ ചെല്ലുമ്പോൾ ഗുരുദേവൻ ധ്യാനത്തിലാണ്. യാത്ര ബോട്ടിലാണ്.തിരുവനന്തപുരത്തു നിന്നും കൊടുങ്ങല്ലൂർ വരെയും അന്ന് ബോട്ടു സർവ്വീസ് ഉണ്ടായിരുന്നു.ആലുവ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലും ബോട്ടിൽ ചെത്തെത്താം.

ആശാൻ പ്രതീക്ഷിച്ചു നിന്നിട്ടും ഗുരുദേവൻ ഉണർന്നില്ല. അപ്പോഴുള്ള ബോട്ടു പോയിക്കഴിഞ്ഞാൽ അന്നു പിന്നെ ബോട്ടില്ല. വേഗം ബോട്ടിൽ കയറി യാത്രയായി. റെഡ്യുമർ കമ്പനിയുടെ വകയായിരുന്ന ബോട്ടിൽ ഫസ്റ്റ് ക്ലാസ് ടിക്കറ്റിലുള്ള യാത്രയായിരുന്നു. യാത്രക്കാരിൽ ചില സഹ്യദയരുമായി താൻ ആയിടെ പ്രസിദ്ധീകരിക്കാൻ വേണ്ടി തയ്യാറാക്കിയ ചില കവിതകൾ ചൊല്ലി കേൾപ്പിച്ചു കൊണ്ടിരുന്നു. രാത്രി അധികരിച്ചപ്പോൾ ഉറങ്ങാൻ പോയി. ക്യാബിൻ്റെ വാതിൽ അകത്തുനിന്നും അടച്ച് തഴുതിട്ടാണ് കിടന്നത്. ജലാശയങ്ങളിലെല്ലാം പരിധി കവിഞ്ഞ വെള്ളമായിരുന്നു. മാത്രമല്ല വെള്ളപ്പൊക്കത്തിൽ ഒഴുകിയെത്തിയ തടികളും വ്യക്ഷങ്ങളും പടർപ്പുകളും ജലയാത്രയ്ക്ക് തടസ്സവും അപകടവും സ്യഷ്ടിച്ചിരുന്നു. യാത്രക്കാരധികവും നല്ല ഉറക്കത്തിലായിരുന്ന സമയം പല്ലന അറ്റിലെ കൊടുംവളവിൽ ബോട്ടു മുങ്ങി !ചിലരൊക്കെ രക്ഷപെട്ടു. നല്ല ഉറക്കത്തിൽ അടച്ചു പുട്ടിയ ക്യാബിനി ലായിരുന്ന ആശാന് രക്ഷപെടുവാനായില്ല. ആ ധന്യ ജീവിതം പല്ലന ആറ്റിൽ അസ്തമിക്കുകയായിരുന്നു.........

ഗുരുദേവൻ എടുത്തു വളർത്തി, തൻ്റെ പിന്നാലെ കമണ്ഡലുവുമായി കാൽ ചുവടു നോക്കി ചവിട്ടി നടന്നു. താനെഴുതുന്ന കവിതകളെ അനുകരിച്ച് അതേ വ്യത്തത്തിൽ കവിത എഴുതി. താൻ ഭക്ഷിച്ചതിൻ്റെ ബാക്കിയോ അതില്ലെങ്കിൽ ആ ഇലയിൽ ഭക്ഷിച്ചു. തൻ്റെ നിർദ്ദേശപ്രകാരം പഠിച്ചു. തൻ്റെ കീഴിൽ ചിന്നസ്വാമിയായി, സാമുഹ്യ പരിഷ്കരണത്തിനു ശ്രമിച്ചു, കവിത എഴുതി മഹാകവിയായി,യോഗം ജനറൽ സെക്രട്ടറിയായി, പ്രജാസഭാ മെമ്പറായി, കൊട്ടാരത്തിൽ എല്ലാവർക്കും പ്രിയപ്പെട്ടവനായി, സൂര്യനസ്തമിക്കാത്ത മഹാ സാമ്രാജ്യത്തിൻ്റെ അധിപനിൽ നിന്ന് പട്ടും വളയും വാങ്ങി അങ്ങനെ അല്പകാലം മാത്രം ശോഭയും സുഗന്ധവും പരത്തി എല്ലാവരുടെയും ശ്രദ്ധയും പ്രശംസയും പിടിച്ചുപറ്റിയ ആ കവി തൻ്റെ വീണപൂവിലെ പുഷ്പം കണക്കേ വീണു മറഞ്ഞു...... കുമാരൻ്റെ മരണ വാർത്ത അറിഞ്ഞ് ഗുരുദേവൻ കുറെ നേരം മൗനമായിട്ടിരുന്നു......

പല്ലന ആറ്റിലെ ആ സ്ഥലം ഇന്ന് കുമാര കോടി എന്ന പേരിലാണറിയപ്പെടുന്നത്. ആശാനെപ്പറ്റി മുതിർന്ന കവികൾ ഒന്നും എഴുതാതിരുന്നതിനു കാരണം ഉദയ സൂര്യൻ്റെ മുൻപിൽ തിരി കത്തിക്കും പോലെ ആകുമെന്ന് അറിയാവുന്നതുകൊണ്ടായിരിക്കാം......