Monday 14 March 2016

ശ്രീനാരായണ ഗുരുദേവന്റെ ആശ്ചര്യ ചിന്തകൾ !!!

ശ്രീനാരായണ ഗുരുദേവന്റെ സാമൂഹിക പ്രവർത്തനങ്ങളുടെ താത്കാലിക കേന്ദ്രം അരുവിപ്പുറമായിരുന്നല്ലോ. പിന്നോക്ക വിഭാഗത്തിൽ പെട്ട ഈഴവ-തീയ ജനതയുടെ സാമൂഹിക ജീവിതത്തിൽ മൗലിക ചില പരിഷ്കാരങ്ങൾ അടിയന്തിരമായ ഏർപ്പെടുത്തേണ്ടത് അതിന്റെ ആരോഗ്യകരമായ വളർച്ചയ്ക്കു അത്യന്താപേക്ഷി തമായി ഗുരുദേവൻ കണ്ടു.അതിന്റെ വിജയത്തിനു വേണ്ടി യോഗത്തിന്റെ ആദർശങ്ങളെ സാക്ഷാൽക്കരിക്കാൻ സ്വാമി പലയിടങ്ങളിലും ചുറ്റി സഞ്ചരിച്ചു. പലതും കണ്ടു മനസ്സിലാക്കി.അന്ധമായ പാരമ്പര്യത്തിലെ അധിഷ്ഠിതമായ അനാചാരങ്ങളെ അനുകരിക്കുന്നതിൽ നിന്നും സമുദായത്തെ പിന്തിരിപ്പിക്കാൻ ചിലനിയമങ്ങൾ തന്നെ ഏർപ്പെടുത്തേണ്ടതായി വന്നു. താലികെട്ടിടയന്തിരം എന്ന കെട്ടുകല്ല്യാണം നിറുത്തൽ ചെയ്തതെങ്ങനെയെന്നു 'ശ്രീ നാരായാണ ഗുരുദേവന്റെ ആശ്ചര്യ ചിന്തകൾ' എന്ന ഗ്രന്ഥത്തിൽ ഇങ്ങനെ പ്രതിപാദിച്ചിരിക്കുന്നു:

"സ്വാമി തൃപ്പാദങ്ങൾ കരുംകുളത്തുവന്നാൽ പതിവായി താമസിച്ചിരുന്നതു ഞങ്ങളുടെ പഴയ തറവാടിനോടനുബന്ധിച്ചുള്ള പൂജാമുറിയിലാണ് .(റിട്ടയേർഡ് ജഡ്ജി കരുങ്കുളം വാസുദേവന്റെ അനുഭവമായിട്ടാണ് ഗോപാലൻ തന്ത്രി ആ സംഭവം വിവരിക്കുന്നത് .) എന്റെ പിതാമഹൻ നടത്തിപ്പോന്ന പൂജാനുഷ്ഠാനങ്ങളിൽ ഞാൻ സംബന്ധിക്കാറുണ്ട്. പൂജാമുറിയിൽ പ്രതിഷ്ഠിച്ചിരുന്ന ഗുരുദേവ ചിത്രത്തിനു മുമ്പിൽ പൂജ ചെയ്യാൻ ബാല്യകാലത്തു എനിക്കവസരം കിട്ടിയിരുന്നു .... ഞങ്ങളുടെ പഴയ കുടുംബത്തിൽ വച്ചാണ് കെട്ടുകല്യാണം എന്ന അനാചാരത്തിനു സ്വാമി വിരാമമിട്ടത്.അച്ഛന്റെ രണ്ട് ഇളയ സഹോദരിമരുടെ കെട്ടു കല്യാണമായിരുന്നു അത്. ദശവർഷങ്ങളായി നിലനിന്നുപോന്ന ആ ദുരാചാരം സദാചാരമെന്നും തറവാടിത്തമെന്നും അന്തസ്സെന്നും വിചാരിച്ചും വിശ്വസിച്ചും പോന്നിരുന്ന ഒരു വലിയ സമുദായത്തിന്റെ അംഗീകാരവും വിശ്വാസവും ഗുരുവിന്റ കല്പനാ ശക്തിയാൽ മാറ്റിയെടുക്കാൻ കഴിഞ്ഞത് ഒരു വൻപിച്ച നേട്ടമാണ്; അത്ഭുതമാണ്''

കെട്ടു കല്യാണം നിറുത്തൽ ചെയ്ത സംഭവം കുറേക്കൂടി വിശദമായി 'ശ്രീ നാരായണഗുരുസ്വാമികൾ ' എന്ന ജീവചരിത്ര ഗ്രന്ഥത്തിലുണ്ട്.

"നെയ്യാറ്റിൻകര കരുങ്കുളത്തു വലിയ ഒരു ഗൃഹസ്ഥനും സ്വാമി തൃപ്പാദങ്ങളുടെ വിശ്വസ്ത ഭക്തനുമായ ഒരു ഈഴവ മാന്യന്റെ ഏകപുത്രിയുടെയും മറ്റ് ഏതാനും ബാലികമാരുടെയും താലി കെട്ടുകല്യാണം നടത്താനുള്ള ഒരുക്കങ്ങൾ പൊടിപൂരമായി നടന്നു വരുകയായിരുന്നു. ഈ വിവരമറിഞ്ഞ സ്വാമി തൃപ്പാദങ്ങൾ മുഹൂർത്ത സമയ ത്തെവിടെയെത്തി. അതിവിശാലവും പണം ദുർവ്യയം ചെയ്തു തീർത്ത അതി മനോഹരവുമായ പന്തലിൽ വാദ്യഘോഷങ്ങളോടും മറ്റനേകം ആഡംബരങ്ങളോടും കൂടി ശുഭമുഹൂർത്തത്തിൽ തന്നെ താലികെട്ടൽ കർമ്മത്തിനു വേണ്ട ഒരുക്കങ്ങളെല്ലാം ചെയ്തു പെൺകുട്ടികളെ യഥാസ്ഥാനത്തു അലങ്കരിച്ചിരുത്തിയിരുന്നു. നാനാജാതി മതസ്ഥരായ അതിഥികളെ അവിടെ ക്ഷണിച്ചു വരുത്തിയിട്ടുണ്ട്. സദ്യയുടെ കേമമായ സ്വഭാവം കൊണ്ട് വീടും പറമ്പും തിക്കിത്തിരുക്കി വലിയൊരു പുരുഷാരം അവിടെ തടിച്ചുകൂട്ടിയിരുന്നു. 

കൗരവസദസിലേയ്ക്കു പുറപ്പെട്ട ശ്രീ കൃഷ്ണനെപ്പോലെ സ്വാമി തൃപ്പാദങ്ങൾ അവിടെയെത്തിയപ്പോൾ പലർക്കും സമ്മിശ്ര വികാരങ്ങളാണുണ്ടായത്. പ്രധാനപ്പെട്ട പെൺകുട്ടിയുടെ അച്ഛനെ അടുത്തു വിളിച്ചിട്ട് സ്വാമി പറഞ്ഞു .

" കെട്ടു കല്യാണം ആവശ്യമുള്ളതല്ല, നാം ഇതിനെപ്പറ്റി പലപ്പോഴും ജനങ്ങളെ അറിയിച്ചിട്ടും ഇതുവരേയും നിങ്ങൾ അതു കേൾക്കുന്നില്ലല്ലോ. നിങ്ങളുടെ ഗുണത്തിനയിട്ടാണ് പറയുന്നത്. നമ്മുടെ വാക്കിൽ നിങ്ങൾക്കു വിശ്വാസമുണ്ടെങ്കിൽ കെട്ടു കല്യാണം നടത്താതെ കഴിക്കണം.'' 

ഇതു കേട്ടിട്ടു ഗൃഹസ്ഥൻ വിനീതനായി മറുപടി കൊടുത്തു. " സ്വാമി എങ്ങെനെ കൽപ്പിക്കുന്നോ അങ്ങെനെ, ഞങ്ങളുടെ കുടുംബത്തിൽ മേലാൽ കെട്ടു കല്യാണം നടത്തുകയില്ല.'' 

അതു കേട്ടിട്ടുസ്വാമി തുടർന്നു: "അതുപോരാ, ഈ കെട്ടു കല്യാണം തന്നെ അനാവശ്യമാണ്; നിരർത്ഥകമാണ്. അതു നിങ്ങൾക്കു മുടക്കിക്കൂടെ? മുടക്കിയതുകൊണ്ട് ആർക്കും ഒരു ദോഷവും വരാനില്ല." 

അതു കേട്ടു ഗൃഹസ്ഥൻ വനിതനായി അറിയിച്ചു;" സ്വാമി കൽപ്പിക്കുന്നതു കേൾക്കാൻ എനിക്കു സമ്മതമാണ്.'' 

ഉടനെ സ്വാമി പന്തലിൽ അണിഞ്ഞൊരുങ്ങിയിരുന്ന പെൺകുട്ടികളെ വിളിച്ച് അവർക്കു പഴവും പൂവും നൽകി അകത്തേയ്ക്ക് പറഞ്ഞയച്ചു. 

എന്നിട്ട് ഇങ്ങനെ കല്പിച്ചു;" ഈ കെട്ടു കല്യാണം ഞാൻ മുടക്കിയിരിക്കുന്നു. സ്വജനങ്ങളിൽ ആരും ഈ അനാവശ്യമായ അടിയന്തിരം മേലാൽ നടത്തരുതെന്നാണു ഞാൻ ആഗ്രഹിക്കുന്നത്.'' 

അത് അലംഘനീയമായ ഒരു അജ്ഞയായിരുന്നു. അതോടു കൂടി കെട്ടു കല്യാണം തുടങ്ങിയ അനാചാരങ്ങൾ ഈഴവ സമുദായത്തിൽ മാത്രമല്ല ഇതര സമുദായങ്ങളിലും നാമാവശേഷമായിത്തീർന്നു. തുടർന്നാണു സ്വാമി അന്ധവിശ്വാസജടിലമെന്നു പറയാവുന്ന ബഹുഭാര്യാത്വംമൃഗബലി തുടങ്ങിയ ദുരാചാരങ്ങൾക്കു അറുതി വരുത്തിയത്.

നടരാജഗുരു (1895 - 1973)

ശ്രീനാരായണഗുരുവിന്റെ പ്രധാന ശിഷ്യരില്‍ ഒരാളും സാഹിത്യകാരനും. പണ്ഡിതനും വിദ്യാഭ്യാസചിന്തകനും ആധ്യാത്മികാചാര്യനുമായിരുന്നു ഇദ്ദേഹം. സാമൂഹ്യപരിഷ്കര്‍ത്താവും എസ്.എന്‍.ഡി.പി. യോഗത്തിന്റെ ശില്പികളില്‍ പ്രധാനിയുമായ ഡോ. പല്പുവിന്റെ പുത്രനായ ഇദ്ദേഹം 1895 ഫെ.-ല്‍ ബാംഗ്ലൂരിലാണ് ജനിച്ചത്. ഭഗവതിയമ്മ ആണ് മാതാവ്. 

ബാംഗ്ലൂരിലെ ടിപ്പുസുല്‍ത്താന്‍ കോട്ടയ്ക്കകത്തുള്ള വിദ്യാലയത്തില്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിക്കുന്നതിനുമുമ്പുതന്നെ ഒരു ട്യൂഷന്‍ മാസ്റ്ററുടെ ശിക്ഷണത്തില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയിരുന്നു. ബാംഗ്ളൂര്‍, തിരുവനന്തപുരം, ശ്രീലങ്കയിലെ കാണ്ടി, മദിരാശി എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നേടി. കന്നഡ, മലയാളം, സിംഹളം, തമിഴ്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകള്‍ ബോധനമാധ്യമമായി മാറിമാറി സ്വീകരിക്കേണ്ടിവന്നതും, സഹപാഠികളുടെ സൗഹൃദരാഹിത്യവും, വ്യാകരണവും കണക്കും വഴങ്ങാതെ വന്നതും ഇദ്ദേഹത്തിന്റെ ആദ്യകാല വിദ്യാര്‍ഥിജീവിതം ദുരിതപൂര്‍ണമാക്കി എന്ന് നടരാജഗുരു ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും വിദ്യാഭ്യാസശാസ്ത്രത്തില്‍ ബിരുദവും നേടി. നടരാജഗുരു വിദ്യാര്‍ഥിയായിരുന്ന കാലത്ത് നടരാജനില്‍ ആത്മീയചിന്തഉദിപ്പിച്ചത് സ്വാമി വിവേകാനന്ദനാണ്. മഹാത്മാഗാന്ധിയുടെയും രബീന്ദ്രനാഥ ടാഗൂറിന്റെയും വ്യക്തിമഹത്ത്വം ഇദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ വീരപുരുഷന്‍ സ്വാമിവിവേകാനന്ദന്‍ ആയിരുന്നു. 

ചെന്നൈ പ്രസിഡന്‍സി കോളജില്‍ പഠിക്കുന്ന കാലത്ത് ജാതിമതഭേദമെന്യേ എല്ലാ വിദ്യാര്‍ഥികള്‍ക്കും താമസിച്ചു പഠിക്കാന്‍ പാകത്തിലുള്ള ഒരു കോസ്മോപോളിറ്റന്‍ ഹോസ്റ്റല്‍ ചെന്നൈയില്‍ ആരംഭിക്കാന്‍ കാരണക്കാരന്‍ നടരാജഗുരുവായിരുന്നു. സെയ്ദാപ്പേട്ടയിലെ ടീച്ചേഴ്സ് കോളജില്‍ പഠിക്കുന്നകാലത്ത് ചിന്താദ്രിപ്പേട്ടയില്‍ പട്ടികജാതിക്കാര്‍ക്കായി ഒരു ഹോസ്റ്റലും ഒരു നിശാപാഠശാലയും സ്ഥാപിക്കാന്‍ നടരാജഗുരു വളരെ ഉത്സാഹിച്ചു. 

ഗാന്ധിജിയുടെ നേതൃത്വത്തിലുള്ള സ്വാതന്ത്യ്രസമരത്തെ വളരെ അനുഭാവത്തോടെയാണ് ഇദ്ദേഹം വീക്ഷിച്ചിരുന്നത്. വെയില്‍സ് രാജകുമാരന്റെ സ്വീകരണത്തില്‍ സഹകരിക്കാന്‍ കോളജ് അധികൃതരും, ബഹിഷ്കരിക്കാന്‍ സ്വാതന്ത്ര്യസമരസേനാനികളും നിര്‍ബന്ധിച്ചപ്പോള്‍, ഇദ്ദേഹം നിഷ്പക്ഷത പാലിക്കുകയാണു ചെയ്തത്. നടരാജന്‍ കുട്ടിക്കാലം മുതല്‍ തന്നെ ബാംഗ്ലൂരുള്ള സ്വഭവനത്തില്‍വച്ച് ശ്രീനാരായണഗുരുവുമായി സുഹൃദ്ബന്ധം പുലര്‍ത്തിയിരുന്നു. സാധാരണ വിദ്യാഭ്യാസത്തിലൂടെ ലഭിക്കാന്‍ കഴിയാത്ത ഒരറിവിലേക്ക് നടരാജന്റെ ശ്രദ്ധയെ തിരിക്കാന്‍ ഗുരു ശ്രദ്ധിച്ചു. ശ്രീനാരായണഗുരുവിന്റെ നിര്‍ദേശപ്രകാരം നടരാജഗുരു ആലുവാ അദ്വൈതാശ്രമത്തില്‍ ചേര്‍ന്നു. അവിടത്തെ സാഹചര്യങ്ങളുമായി ഇദ്ദേഹത്തിന് പൊരുത്തപ്പെടാനായില്ല. 'കുടുംബ ബന്ധവും ഗുരുഭക്തിയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ കാരണം രണ്ടില്‍നിന്നും രക്ഷനേടുവാനായി എല്ലാ ബന്ധങ്ങളും വിച്ഛേദിച്ച് 1923-ല്‍ നീലഗിരി മലകളിലേക്ക് ഒളിച്ചോടിപ്പോയി അദ്ദേഹം' എന്നാണ് മുനിനാരായണപ്രസാദ് രേഖപ്പെടുത്തിയിട്ടുള്ളത്. 

നീലഗിരിയിലെത്തിയ നടരാജഗുരു, ഊട്ടിക്കടുത്തു കൂനൂരിലുള്ള ബോധാനന്ദസ്വാമികളുടെ ആശ്രമത്തില്‍ അന്തേവാസിയായി. അനാഥശിശുക്കളെ പാര്‍പ്പിക്കുന്നതിന് ഒരിടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവിടെ ഇദ്ദേഹം പ്രവര്‍ത്തനം ആരംഭിച്ചു. ക്ളിപ്ലാന്‍ഡ് ടീ എസ്റ്റേറ്റിലുള്ള ഒരു ഫാക്റ്ററിമന്ദിരം ഒഴിവായിക്കിട്ടിയതില്‍ ഗുരുകുലം എന്ന പേരില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനം, ഇദ്ദേഹം ആരംഭിച്ചു. ദാരിദ്യ്രവും രോഗങ്ങളും ദുഷ്പേരും സഹിച്ചുകൊണ്ട് മൂന്നുവര്‍ഷക്കാലം ഇദ്ദേഹം ഗുരുകുലം നടത്തിക്കൊണ്ടു പോയെങ്കിലും പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. തുടര്‍ന്ന് വര്‍ക്കലയിലെത്തിയ നടരാജഗുരു, ശ്രീനാരായണഗുരുവിന്റെ നിര്‍ദേശപ്രകാരം ശിവഗിരി ഇംഗ്ളീഷ് മിഡില്‍ സ്കൂളില്‍ താത്കാലിക ഒഴിവില്‍ പ്രധാനാധ്യാപകനായി. ഇവിടെയും ഇദ്ദേഹം അധികനാള്‍ തങ്ങിയില്ല. ഇക്കാലത്ത് സിലോണിലായിരുന്ന ശ്രീനാരായണഗുരു നടരാജഗുരുവിനെ അങ്ങോട്ടേക്കു വിളിച്ചു. 

ജനീവയിലെ 'ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ദ് സയന്‍സ് ഒഫ് എഡ്യൂക്കേഷ'നില്‍ ചേര്‍ന്നു പഠിച്ചതിനുശേഷം 'ലേ എക്കോല്‍ ലേ രായന്‍സ്' എന്ന വിദ്യാലയത്തിലെ അധ്യാപകനായി ചേര്‍ന്നു. 'അധ്യാപനപ്രക്രിയയിലെ വ്യക്തിപരമായ ഘടകം' (The Personal Factor in Educative process) എന്ന വിഷയത്തെ ആധാരമാക്കി ഇദ്ദേഹം തയ്യാറാക്കിയ ഗവേഷണപ്രബന്ധത്തിന് പാരിസിലുള്ള സെര്‍ബോണ്‍ സര്‍വകലാശാല ഡി.ലിറ്റ്. ബിരുദം നല്കി. 

യൂറോപ്പിലെ വാസക്കാലത്തിനിടയില്‍ ലണ്ടന്‍, പാരിസ്, ഗ്രീസ്, വെനീസ്, റോം തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. 1933-ല്‍ നടരാജഗുരു നാട്ടില്‍ തിരിച്ചെത്തി. പിന്നീട് നീലഗിരിയിലെ ഫേണ്‍ ഹില്ലില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മുഴുകി. നെടുങ്കണ്ട ഹൈസ്കൂളിലെ പ്രധാനാധ്യാപകനായിരുന്ന കാലത്ത്, 1938-ല്‍ വര്‍ക്കലയില്‍ നടരാജഗുരു ആരംഭിച്ച ഗുരുകുലമാണ് ഗുരുകുലപ്രസ്ഥാനത്തിന്റെ കേന്ദ്രം. 

വര്‍ക്കലയ്ക്കു പുറമേ ആയാറ്റില്‍, എങ്ങണ്ടിയൂര്‍, എരിമയൂര്‍, ഏഴിമല, കോടക്കാട്, ചെറുവത്തൂര്‍, തോല്‍പ്പെട്ടി, മാനന്തവാടി, വിഴുമല, വെള്ളമുണ്ട, വൈത്തിരി, ശ്രീനിവാസപുരം എന്നിവിടങ്ങളിലും കേരളത്തിനുപുറത്ത് നീലഗിരി (ഊട്ടിക്കു സമീപം കൂനൂരുള്ള ഫേണ്‍ ഹില്ലില്‍), ഈറോഡ്, ബാംഗ്ലൂര്‍ (കഗ്ഗാളിപുരത്ത് 1923- ലും സോമന്‍ഹള്ളിയില്‍ 1950-ലും), സിംഗപ്പൂര്‍ (1966), ബെല്‍ജിയം (1950), സ്വിറ്റ്സര്‍ലന്‍ഡ്, പോര്‍ട്ട്ലന്‍ഡ്, ന്യൂജഴ്സി, കാലിഫോര്‍ണിയ, വാഷിങ്ടണ്‍, സ്പ്രിങ്ഡെയില്‍, ഫിജി, കൊലാലംപൂര്‍, മലാക്ക എന്നീ സ്ഥലങ്ങളിലും ഗുരുകുലങ്ങളുണ്ട്. 

ശ്രീനാരായണഗുരുവിന്റെ ദാര്‍ശനിക ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്ത് നടരാജഗുരു ലോകമെങ്ങും പ്രചരിപ്പിച്ചു. മൂന്നുഭാഗങ്ങളുള്ള ദ് വേഡ് ഒഫ് ദ് ഗുരു ശ്രദ്ധേയമായി. ('ദ് വേ ഒഫ് ദ് ഗുരു' എന്ന ഒന്നാംഭാഗവും 'ദ് വേഡ് ഒഫ് ദ് ഗുരു' എന്ന രണ്ടാംഭാഗവും ജാതിമീമാംസ, പിണ്ഡനദി, ജീവകാരുണ്യപഞ്ചകം, കുണ്ഡലിനിപ്പാട്ട്, ചിജ്ജഡചിന്തനം, അനുകമ്പാദശകം, ബ്രഹ്മവിദ്യാപഞ്ചകം എന്നീ ഗുരുദേവകൃതികളുടെ വിവര്‍ത്തനങ്ങള്‍ ചേര്‍ത്തിട്ടുള്ള മൂന്നാംഭാഗവും ചേര്‍ന്നതാണ് ഈ കൃതി.) 

ശ്രീനാരായണഗുരുവിനെക്കുറിച്ച് നടരാജഗുരു എഴുതിയിട്ടുള്ള ലേഖനങ്ങള്‍ നടരാജഗുരുവിന്റെ ശിഷ്യനായ ഹാരി ജേക്കബ്സന്‍ 1952-ല്‍ സമാഹരിച്ചു പ്രസിദ്ധപ്പെടുത്തി. നടരാജഗുരുവിന്റെ ഈ ശിഷ്യനാണ് ന്യൂജഴ്സിയില്‍ ഗുരുകുലം തുടങ്ങിയത്. 

നടരാജഗുരു എഴുതുന്ന ശ്രീനാരായണഗുരുവിനെക്കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ ജോണ്‍ സ്പിയേഴ്സ് ആരംഭിച്ച മാസികയാണ് വാല്യൂസ്. ശ്രീനാരായണഗുരുവിന്റെ ദര്‍ശനമാല എന്ന സംസ്കൃത കൃതിയെ ആധാരമാക്കി നടരാജഗുരു രചിച്ച ആന്‍ ഇന്റഗ്രേറ്റഡ് സയന്‍സ് ഒഫ് ദി അബ്സൊല്യൂട്ട്, പ്രതിരൂപാത്മക ഭാഷയെക്കുറിച്ചെഴുതിയ എ സ്കീം ഒഫ് ഇന്റഗ്രേഷന്‍ ഒഫ് എലമെന്റ്സ് ഒഫ് തോട്ട് ഇന്‍ വ്യൂ ഒഫ് എ ലാംഗ്വേജ് ഒഫ് യൂണിഫൈഡ് സയന്‍സ്, ശങ്കരാചാര്യരുടെ സൌന്ദര്യലഹരിക്ക് എഴുതിയ വ്യാഖ്യാനം തുടങ്ങിയവയാണ് ഇദ്ദേഹത്തിന്റെ മറ്റു രചനകള്‍. ഇംഗ്ളീഷിലെഴുതിയ രണ്ടുഭാഗങ്ങളുള്ള ആത്മകഥ മംഗലാനന്ദസ്വാമിയാണ് മൊഴിമാറ്റം നടത്തിയത്. വര്‍ക്കല ശ്രീനാരായണഗുരുകുലത്തില്‍വച്ച് 1973 മാ. 19-ന് നടരാജഗുരു അന്തരിച്ചു. 

(ഡോ. ഇ. സര്‍ദാര്‍കുട്ടി) 

നടരാജ ഗുരുവിന്‍റെ ഗ്രന്ഥങ്ങള്‍ ഇംഗ്ലീഷില്‍ ആണ്. പലതിനും തര്‍ജ്ജമകള്‍ ഗുരുകുലം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

Some Books by Nataraja Guru -

The Word of the Guru: Life and Teachings of Narayana Guru 
Vedanta Revalued and Restated 
Autobiography of an Absolutist 
The Bhagavad Gita, Translation and Commentary 
An Integrated Science of the Absolute (Volumes I, II) 
Wisdom: The Absolute is Adorable 
Saundarya Lahari of Sankara 
The Search for a Norm in Western Thought 
The Philosophy of a Guru 
Memorandum on World Government 
World Education Manifesto Experiencing 
One World Dialectical Methodology 
Anthology of the Poems of Narayana Guru 

1. ഒരു ബ്രഹ്മചാരിയുടെ ആത്മകഥ. (Autobiography of an Absolutist) 
2. ഭഗവദ് ഗീത - വിവർത്തനവും കുറിപ്പുകളും 
3. ബ്രഹ്മത്തിന്റെ ഒരു ഏകാത്മക ശാസ്ത്രം (വാല്യം I, II) 
4. ജ്ഞാനം - ബ്രഹ്മമായതും ആരാധിക്കപ്പെടേണ്ടതും (wisdom - absolute and adorable) 5. ശങ്കരന്റെ സൌന്ദര്യലഹരി 
6. പാശ്ചാത്യ തത്ത്വചിന്തകളിൽ ഒരു അടിത്തറയുടെ തിരയൽ (search for a norm in western Thoughts) 
7. ഒരു ഗുരുവിന്റെ തത്ത്വശാസ്ത്രം 
8. ലോക ഗവർണ്മെന്റിന് ഒരു മെമ്മൊറാണ്ടം 
9. ലോക വിദ്യാഭ്യാസ മാനിഫെസ്റ്റോ 
10. ഏകലോകാനുഭവം 
11. തർക്കശാസ്ത്ര സമീപനം (Dialactical Methodology) 
12. ശ്രീ നാരായണഗുരുവിന്റെ കവിതകളുടെ ശേഖരം 
13. പരംപോരുൾ പാശ്ചാത്യ ദർശനത്തിൽ 
14. അനുകമ്പാദശകം വ്യാഖ്യാനം 
15. പിണ്ഡനന്ദി വ്യാഖ്യാനം 
16. ആത്മോപദേശശതകം വ്യാഖ്യാനം 
17. ജാതി മീമാംസ വ്യാഖ്യാനം 

കടപ്പാട് : mal.sarva

കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം

ആലപ്പുഴ കിടങ്ങാംപറമ്പ് ക്ഷേത്രാങ്കണത്തില്‍ ഗുരുദേവന്‍ വന്നിരിക്കുന്നു എന്ന് ടി.സി. കേശവന്‍ വൈദ്യരാണ് വാടപ്പുറം പി.കെ. ബാവയ്ക്ക് വിവരം നല്‍കിയത്. അറിഞ്ഞപാടേ ഓടിക്കിതച്ച് ബാവ ഗുരുസവിധത്തില്‍ എത്തി. ആലപ്പുഴയില്‍ വെളളക്കാര്‍ നടത്തിയിരുന്ന ഡറാസ് മെയില്‍ കമ്പനിയില്‍ ചാട്ടവാറടിയും പീഡനങ്ങളുമേറ്റ് തുച്ഛവരുമാനത്തിന് ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട അനേകരില്‍ ഒരാളാണ് ബാവ. 

"ഞങ്ങളെ സഹായിക്കണം സ്വാമീ" എന്ന് തേങ്ങിയ ബാവയെ ഗുരുദേവന്‍ കരുണാര്‍ദ്രമായി നോക്കി. നിറഞ്ഞൊഴുകുന്ന ആ കണ്ണുകളില്‍ അടിമകളെപ്പോലെ പണിയെടുത്ത് ഒരു നേരത്തെ വിശപ്പടക്കാന്‍പോലും പാടുപെടുന്ന വലിയസമൂഹം തൊഴിലാളികളുടെ വേദനയാണ് ഗുരു കണ്ടറിഞ്ഞത്. 

"നാം പറയുന്നത് നിങ്ങള്‍ക്ക് രക്ഷയാകുമോ?"ഗുരു ചോദിച്ചു. 

"അങ്ങേയ്ക്ക് മാത്രമേ ഞങ്ങളെ രക്ഷിക്കാന്‍ കഴിയൂ" ബാവ ബോധിപ്പിച്ചു. 

"എങ്കില്‍ തൊഴിലെടുക്കുന്നവരുടെ ഒരു സംഘം ഉണ്ടാക്കുക, സംഘത്തിന്റെ ശക്തിയില്‍ അവര്‍ കരുത്തുളളവരും സ്വതന്ത്രരും ആകട്ടെ."

തൊഴിലാളിവര്‍ഗത്തിന്റെ മോചനകാഹളം മുഴക്കിയ ആ പ്രഖ്യാപനം ആഹ്ളാദത്തോടെയാണ് ബാവ ശ്രവിച്ചത്. ബാവ തന്റെ സഹപ്രവര്‍ത്തകരുമായി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. അങ്ങനെ 1922 മാര്‍ച്ച് 31ന് ആലുംമൂട്ടില്‍ കേശവന്റെ വക സ്ഥലത്ത് കേരളത്തിലെ ആദ്യതൊഴിലാളി പ്രസ്ഥാനം രൂപീകരിക്കാന്‍ യോഗം കൂടി. വാടപ്പുറം പി.കെ. ബാവയ്ക്കൊപ്പം എന്‍. കൃഷ്ണനും ഉണ്ടായിരുന്നു. ഗുരുദേവന്‍ പറഞ്ഞിട്ടാണ് സംഘം തുടങ്ങുന്നതെന്നറിഞ്ഞപ്പോള്‍ തൊഴിലാളികള്‍ക്ക് മറിച്ച് ചിന്തിക്കാനേ തോന്നിയില്ല. 1922 ഏപ്രില്‍ 23 ന് ആലപ്പുഴ കളപ്പുരക്ഷേത്രമൈതാനത്തായിരുന്നു 'തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍' എന്ന ആദ്യ തൊഴിലാളി സംഘത്തിന്റെ ഉദ്ഘാടന സമ്മേളനം. അതില്‍ മുഖ്യ അതിഥിയായി എത്തിയത് ഗുരുശിഷ്യനായ സ്വാമി സത്യവ്രതന്‍. ഗുരു പറഞ്ഞയച്ചതായിരുന്നു അദ്ദേഹത്തെ. 

"ഭയപ്പെടേണ്ട... തൊഴിലാളികളുടെ കാലമാണ് വരാന്‍പോകുന്നത്. ധൈര്യമായി എല്ലാവരുടെയും വിശ്വാസം നേടി മുന്നോട്ടു പോകുക" എന്ന ഗുരുസന്ദേശം അദ്ദേഹം അവിടെ വായിച്ചു. 

തിരുവിതാംകൂര്‍ ലേബര്‍ അസോസിയേഷന്‍ ഉയര്‍ത്തിയ സംഘടനാ ശക്തിക്കുമുന്നില്‍ സായ്പിന്റെ ഉമ്മാക്കികള്‍ വിലപ്പോയില്ല എന്നതായിരുന്നു പിന്നീടുളള ചരിത്രം. 

പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം 1938ല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം രൂപീകരിച്ചത് ഈ പ്രവര്‍ത്തനങ്ങളുടെ ചുവടുപിടിച്ചായിരുന്നു. പി. കൃഷ്ണപിളള, ആര്‍. സുഗതന്‍, കെ.പി. പത്രോസ്, ടി.വി. തോമസ്, പി. കേശവദേവ് എന്നീ ജനനേതാക്കള്‍ കമ്മ്യൂണിസത്തിലേക്ക് വന്നത് ഈ സംഘടനാപാരമ്പര്യത്തില്‍ നിന്നാണ്. വര്‍ത്തമാനകാലത്ത് നമ്മെ പരിചയപ്പെടുത്തുന്ന തൊഴിലാളിസമരചരിത്രങ്ങളിലൊന്നും ഈ കഥകള്‍ കേള്‍ക്കാന്‍ വഴിയില്ല. കേള്‍പ്പിക്കാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമം ഉണ്ടെന്നതും വിസ്മരിക്കാന്‍ കഴിയില്ല. 

കേരളത്തിന്റെ ഇരുട്ടുപിടിച്ചുകിടന്ന ബോധമണ്ഡലത്തില്‍ അറിവിന്റെ വെളിച്ചമായി ഉദിച്ച ഗുരുവിനെ തമസ്കരിച്ച് ആ സ്ഥാനത്ത് കരിതുപ്പുന്ന ചില മണ്ണെണ്ണവിളക്കുകളെ പ്രതിഷ്ഠിക്കാന്‍ പണ്ടുമുതല്‍ക്കേ ശ്രമമുണ്ട്. മാനവസമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമാക്കി ഗുരു അരുളിയതൊക്കെയും കേരളത്തിന്റെ സമസ്തമേഖലകളിലും ഗുരു ശിഷ്യരും ഭക്തരും ചേര്‍ന്ന് പ്രവൃത്തിപഥത്തില്‍ എത്തിച്ചു എന്നതാണ് യഥാര്‍ത്ഥ ചരിത്രം.

(സജീവ്‌ കൃഷ്ണന്‍ ,കേരള കൗമുദി)

സ്ഫടികപ്പാത്രത്തിൽ ഇളനീർ കുടിക്കാറുണ്ടോ?

കൊൽക്കത്തയിൽ നടന്ന ശാസ്ത്രകോൺഗ്രസിൽ ഒരു പ്രബന്ധം അവതരിപ്പിച്ചിട്ട് ശിവഗിരിയിൽ മടങ്ങിയെത്തിയതാണ് നടരാജഗുരു. ശ്രീനാരായണഗുരു ആ സമയം ശിവഗിരിയിലുണ്ട്.

ശിഷ്യനെ കണ്ടപാടേ ഗുരു ചോദിച്ചു: "തമ്പീ നീ ഈയിടെ കൽക്കട്ടയിൽ പോയി ഒരു ഉപന്യാസം വായിച്ചെന്നു കേട്ടല്ലോ. അതെന്തായിരുന്നു?'

"ചാൾസ് ഡാർവിന്റെ പരിണാമ സിദ്ധാന്തത്തെക്കുറിച്ചായിരുന്നു അത്.'

"കുരങ്ങിൽനിന്ന് പരിണമിച്ച് മനുഷ്യനുണ്ടായി എന്ന് പറഞ്ഞ സായ്പിന്റെ സിദ്ധാന്തത്തെപ്പറ്റിയാണോ?'

"അതേ.'

ശിഷ്യനെ ശ്രദ്ധിച്ചുനോക്കിക്കൊണ്ട് ഗുരു വീണ്ടും ചോദിച്ചു: "അങ്ങനെയുള്ള ഒരു പരിണാമപ്രക്രിയ ഇപ്പോൾ നടക്കുന്നുണ്ടോ?'

ശിഷ്യൻ ആ ചോദ്യത്തോട് മൗനംപൂണ്ടു.

"ആട്ടെ, കാട്ടിലെവിടെയെങ്കിലും പകുതി വാലുപോയി നില്ക്കുന്ന കുരങ്ങിനെ നീ കണ്ടിട്ടുണ്ടോ?'

പരിണാമദശയിലുണ്ടായ മിസിംഗ് ലിങ്കുകളെപ്പറ്റിയാകും ഗുരു ചോദിക്കുന്നതെന്നാണ് നടരാജഗുരു കരുതിയത്.

അപ്പോൾ ഗുരു തന്റെ നിലപാട് കുറച്ചുകൂടി വ്യക്തമാക്കി: "ഘടികാരത്തിലെ മണിക്കൂർ സൂചി ചലിക്കുന്നത് കാണാൻ കഴിയുന്നില്ല. അതുപോലെ ദീർഘകാലംകൊണ്ട് നടക്കുന്ന ഒരു പ്രക്രിയയാണ് പരിണാമമെന്നും ആ സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർ കരുതിയേക്കാം.

ഒരു ചോദ്യം കൂടി നിന്നോടു ചോദിക്കട്ടെ. എന്താണ് പരിണമിക്കുന്നത്, ചിത്തോ അതോ ജഡമോ?'

ഗുരു ഉന്നയിച്ച ചോദ്യത്തിന്റെ ആഴംകണ്ടു ഭയന്നുപോയി ശിഷ്യൻ. ആധുനിക ശാസ്ത്രസങ്കല്പങ്ങളുടെ അടിവേരുപറിക്കാൻ കെല്പുള്ള ചോദ്യമാണ് ഗുരു ഉന്നയിച്ചിരിക്കുന്നത്. ജീവശാസ്ത്രവും നരവംശശാസ്ത്രവും ഗുരുവിന്റെ മുന്നിൽ തോൽവി സമ്മതിച്ച് തലകുനിക്കുന്നതായി നടരാജഗുരുവിനു തോന്നി. അതോടെ നടരാജഗുരു മണ്ണിലേക്ക് കമിഴ്ന്നുവീണ് ഗുരുവിന്റെ പാദാരവിന്ദങ്ങളിൽ ദണ്ഡനമസ്കാരം ചെയ്തു.

മുമ്പൊരിക്കലും ഗുരു പരിണാമവാദത്തെ നിരസിച്ചിട്ടുണ്ട്. "കുരങ്ങ് മനുഷ്യനായി മാറുന്നത് സായ്പ് കണ്ടോ?' എന്നായിരുന്നു ഒരു ഭക്തന്റെ ചോദ്യത്തോട് ഗുരു പ്രതികരിച്ചത്.

പരിണാമസിദ്ധാന്തം ലോകം അന്നും ഇന്നും അംഗീകരിച്ചതാണ്.

ജന്തുവംശത്തെക്കുറിച്ചുള്ള പഠനത്തിന്റെ ആധാരശിലയാണ് പരിണാമവാദം. ഈ വാദം അനുസരിച്ച് 20 ലക്ഷം വർഷങ്ങൾക്കുമുമ്പാണ് കുരങ്ങിൽനിന്ന് മനുഷ്യനിലേക്കുള്ള ആദ്യകണ്ണി ജനിച്ചത്. ആസ്ട്രലോപിത്തിക്കസ് എന്ന വംശവൃക്ഷത്തിലെ ഹോമോ എന്ന ശാഖയിലാണ് മനുഷ്യന്റെ സ്ഥാനം. വംശനാശം സംഭവിച്ച ആദ്യ കുരങ്ങുമനുഷ്യന്റെ അവശിഷ്ടങ്ങൾ 2008ൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പറഞ്ഞ പരിണാമത്തിന്റെ ആദിമൻ എന്ന് ഒരു വിഭാഗം ശാസ്ത്രജ്ഞർ വിശ്വസിക്കുന്ന ആസ്ട്രലോപിത്തിക്കസ് സെഡിബയെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. പരിണാമവാദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം തെളിവുകൾ കിട്ടിക്കൊണ്ടിരിക്കുമ്പോൾ ആധുനിക ശാസ്ത്രത്തിന്റെ വളർച്ചയെ അനുകൂലിച്ചിരുന്ന ശ്രീനാരായണഗുരു എന്തുകൊണ്ട് മനുഷ്യപരിണാമവാദത്തെ എതിർത്തു എന്ന് പുരോഗമനവാദികളെങ്കിലും സംശയിക്കാം. അതിനുളള വ്യക്തമായ ഉത്തരം ഗുരു തന്റെ കൃതികളിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

സൃഷ്ടിയുടെ തുടക്കവും ഒടുക്കവും ബ്രഹ്മമാണ് എന്ന വേദാന്തദർശനമാണ് ജഗത്തിനെക്കുറിച്ചുള്ള ഗുരുവിന്റെ സത്യദർശനം. വർണശബളമായ ചിത്രങ്ങൾ വരച്ച ഒരു കാൻവാസ് നിവർത്തിയാൽ ചിത്രങ്ങൾ പ്രത്യക്ഷപ്പെടും. കാൻവാസ് ഒതുക്കി മടക്കിയാൽ ചിത്രങ്ങൾ മറയും. ബ്രഹ്മസ്വരൂപത്തിൽ ശക്തി സ്പന്ദിച്ചു തുടങ്ങുമ്പോൾ ലോകവും ജീവജാലങ്ങളുമെല്ലാമടങ്ങുന്ന വൈവിധ്യം സൃഷ്ടിക്കപ്പെടുന്നു.

ശക്തിസ്പന്ദനം നിലയ്ക്കുമ്പോൾ വിവിധങ്ങളായ രൂപങ്ങൾ ബ്രഹ്മത്തിലേക്ക് തന്നെ ലയിക്കുന്നു. ദർശനമാലയുടെ അധ്യാരോപദർശനം എന്ന ആദ്യഭാഗത്തുതന്നെ പ്രപഞ്ചം എന്താണെന്നും അതിന്റെ സൃഷ്ടിവൈവിദ്ധ്യം എങ്ങനെ സംഭവിക്കുന്നുവെന്നും ഗുരു വെളിപ്പെടുത്തുന്നുണ്ട്. ചിത്താണ് എല്ലാറ്റിനും അടിസ്ഥാനം, ജഡമല്ല. നമ്മുടെ പരിണാമവാദവും ശാസ്ത്രാന്വേഷണങ്ങളും ജഡശരീരത്തെ ചുറ്റിപ്പറ്റിയാണ്. സ്വന്തമായ അസ്തിത്വം ഇല്ലാത്ത ജഡത്തിന് എന്ത് പരിണാമം? സർവതിനും ആധാരമായ ചിത്തിന് പരിണാമം സംഭവിക്കുകയുമില്ല. ഓരോകാലത്ത് ഓരോതരം ജീവികൾ ഉണ്ടാകുന്നു, കാലഭേദത്തിൽ അവ മറഞ്ഞ് പുതിയവ ഉണ്ടാകുന്നു. എല്ലാ ജീവജാലങ്ങളിലും നിറഞ്ഞിരിക്കുന്ന ചിത്ത് ഒന്നു തന്നെയാണ്. അതിന് മാറ്റമില്ല.

ഭാരതീയരുടെ പരമാണുവിനെക്കാൾ ചെറിയ അണുവിനെ പാശ്ചാത്യ ശാസ്ത്രജ്ഞർ കണ്ടെത്തി എന്ന് ഒരിക്കൽ ടി.കെ. മാധവൻ ഗുരുവിനോടു പറഞ്ഞു. അപ്പോൾ ഗുരു ചോദിച്ചു: "പരമാണുവിന് മാറ്റം സംഭവിച്ചു എന്നാണോ?' മാധവന് അത് വിശദീകരിക്കാനായില്ല. ഗുരു തുടർന്നു: "അവർ പറഞ്ഞതനുസരിച്ച് സംഭവിച്ചാൽ നിമിഷം, നാഴിക, ദിനരാത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഭൂമി മുതലായ എല്ലാം മാറണം. അത്തരത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ?'

"ഇല്ല.'

"എന്നാൽ ഭാരതീയരുടെ പരമാണു എന്താണെന്ന് പാശ്ചാത്യർ ഇന്നേവരെ അറിഞ്ഞിട്ടില്ല എന്നേ അർത്ഥമാക്കേണ്ടതുള്ളൂ' എന്ന് മൊഴിഞ്ഞു ഗുരുദേവൻ.

നമ്മുടെ നാട്ടിൽ അന്നും ഇന്നും ശാസ്ത്രവിദ്യാഭ്യാസമുള്ളവർ ഭാരതീയദർശനത്തിലെ പരമാണുവിനെക്കുറിച്ചോ പ്രപഞ്ചത്തിന്റെ ആധാരമായ സത്യസ്വരൂപത്തെക്കുറിച്ചോ പഠിക്കാനും അതിലൂടെ ആധുനികർക്ക് മനസിലാകുന്നവിധം സൃഷ്ടിയുടെ സത്യാവസ്ഥ അവതരിപ്പിക്കാനോ ശ്രമിക്കുന്നില്ല. ശാസ്ത്രത്തിന്റെ വളർച്ച ചില വാദഗതികളിൽത്തട്ടി നിൽക്കുന്നത് സത്യത്തിന്റെ ഏകവഴിയായ ചിത്തിനെക്കുറിച്ചുള്ള അന്വേഷണത്തോട് അവർ പിൻതിരിഞ്ഞ് നില്ക്കുന്നതുകൊണ്ടാണ്. ഭാരതീയർ നാലുവാക്ക് ഇംഗ്ളീഷ് പഠിച്ചാൽ പിന്നെ ജീവിതചര്യപോലും അതിൽത്തന്നെ സാധിക്കും.

ഇംഗ്ളീഷ് പാണ്ഡിത്യം നേടിയ സാധു ശിവപ്രസാദ് ഒരിക്കൽ ശിവഗിരിയിലെത്തി. "താങ്കൾ സംസ്കൃതം പഠിച്ചിട്ടുണ്ടോ?' എന്ന് ആശ്രമത്തിലെ സന്യാസിമാരിൽ ഒരാൾ ചോദിച്ചു. അപ്പോൾ ഗുരു അതിലിടപെട്ടു: "ഇംഗ്ളീഷ് നല്ലവണ്ണം അറിയാം അദ്ദേഹത്തിന്. ഇംഗ്ളീഷിൽ നല്ല ഗ്രന്ഥങ്ങളും മതസാഹിത്യങ്ങളും ധാരാളമുണ്ടല്ലോ?' സ്വാമി ഇങ്ങനെ പിന്തുണച്ചപ്പോൾ സാധു ശിവപ്രസാദിന് ആവേശമായി, "സ്വാമി വിവേകാനന്ദൻ, രാമതീർത്ഥർ, ആനി ബസന്റ് തുടങ്ങിയവർ ധാരാളം പുസ്തകങ്ങൾ ഇംഗ്ളീഷിൽ എഴുതിയിട്ടുള്ളതുകൊണ്ട് എന്നെപ്പോലുള്ളവർക്ക് വലിയ ഉപകാരമുണ്ട്.'

ഗുരു: "കൊളളാം, ഇളനീർ സ്ഫടികപ്പാത്രത്തിൽ കുടിക്കുംപോലെയാണ് ഇല്ലേ?'

അതുകേട്ട് അവിടെ നിന്ന മാധവൻകുട്ടിയാശാൻ എന്ന ഭക്തൻ പറഞ്ഞു: "സ്വാമീ, ഇളനീർ കുടിക്കണമെങ്കിൽ അതിന്റെ തൊണ്ടിൽത്തന്നെ കുടിക്കുന്നതാണ് സ്വാദ്.' സാധു ശിവപ്രസാദ് ആ വാദത്തോട് തീരെ യോജിച്ചില്ല. "ഞാൻ നേരെ മറിച്ചാണ് ശീലിച്ചത്. കഴിയുമെങ്കിൽ ഇളനീർ സ്ഫടികപ്പാത്രത്തിൽ ഒഴിച്ചേ കുടിക്കൂ.'

സ്വാമി ഒന്നു മന്ദഹസിച്ചു: "ഉവ്വോ? സ്ഫടികം സൂക്ഷിച്ചില്ലെങ്കിൽ ഉടഞ്ഞുപോകും. തൊണ്ട് അത്രവേഗം ഉടയുകയില്ല.'