Monday 18 April 2016

ശ്രീ നാരായണ ഗുരു

ശ്രീനാരായണ പരമഹംസദേവൻ്റെ ശിഷ്യൻ നരസിംഹസ്വാമികൾ

ശ്രീനാരായണ പരമഹംസദേവൻ്റെ ശിഷ്യൻ നരസിംഹസ്വാമികൾ കല്പ്പിക്കുന്നു. 

"അടങ്ങി നിൽക്കവിടെ ആനെ" എന്ന ഗർജ്ജനം കേട്ട മദമിളകിയ ആന അടങ്ങി നില്ക്കുന്നു വെന്നു മാത്രമല്ല കാലുകൾ നീട്ടി സ്വമി കളെ നമസ്കരിക്ക കൂടി ചെയ്ത അത്യത്ഭുത സംഭവം തൃപ്പൂണിതുറയ്ക്കടുത്ത എരൂർ പോട്ടയിൽ ക്ഷേത്രസന്നിധിയിൽ മുമ്പെരിക്കൽ നടന്നതിന് സാക്ഷികളുണ്ട്. അക്കാലത്ത് പോട്ടയിൽ ക്ഷേത്രത്തിൻ്റെ എല്ലാമെല്ലാം ശ്രീ നരസിംഹസ്വാമികളായിരുന്നു. ശ്രീധർമ്മ കല്പ്പദ്രുമയോഗം എന്ന ക്ഷേത്രസമതിയും ആഘോഷപരി പാടികളും ആചാരങ്ങളും ഉത്സവങ്ങളും ആരംഭിച്ചതും നടത്തി പോന്നതും സ്വാമികളുടെ നേതൃത്വത്തിലായിരുന്നു.പിന്നോക്ക പ്രദേശമായ ഏരൂരിൻ്റെ മുഖഛായ മാറ്റാൻ ശ്രി നാരായണപരമഹംസദേവരാണ് തൻ്റെ തപശക്തിയുടെ ഒരംശം കൂടി നൽകി ദിവ്യശ്രീ നരസിംഹസ്വാമികളെ അയച്ചത്. സമീപ പ്രദേശത്തെ ചില ക്ഷേത്രങ്ങളുടെ ആരംഭങ്ങൾക്ക് യോഗം വിളിച്ചു ചേർത്തതും അദ്ധ്യക്ഷം വഹിച്ചതും സ്വാമികളായിരുന്നു.

അത്ഭുത സിദ്ധനായിരുന്ന സ്വാമികൾ ആന മദിച്ച മേൽ സംഭവം ഉണ്ടാകുന്നത് ഒരു ഉത്സവ ദിനത്താണ്. ആളുകൾ ഭയന്ന് നാലുപാടും ഓടി ഇടപ്പള്ളി മനയ്ക്കലെ ആന അതി കുറുമ്പനായിരുന്നു. സ്വാമികൾ ക്ഷേത്രത്തിൻ്റെ ഓഫീസ് മുറിയിൽ ഇരിക്കുകയായിരുന്നു. ആന ഇടഞ്ഞപ്പോൾ ആനയെ അടക്കിയ ശേഷം ഒരു കുല പഴം കൊണ്ടുവന്ന് കൊടുത്ത് ആനയെ തലോടി ശാന്തനാക്കിയിട്ട് പാപ്പാനോടു പറഞ്ഞു. "കുറച്ച് നേരം അവനെ തളച്ചിടണം ഒന്നുകൂടി ശാന്തനാകും. അഴിച്ചു വിട്ടാൽ മനയ്ക്കലെത്തുംവരെ അവൻ പ്രശ്നം ഒന്നും ഉണ്ടാക്കില്ല. അവനെ ശകാരിക്കുക പോലും ചെയ്യരുത്. അപ്രകാരം പാപ്പാൻമാർ പ്രവർത്തിച്ചു. മനയ്ക്കലെത്തിയ ശേഷം വീണ്ടും മദമിളകുകയുണ്ടായി.

ഗ്രന്ഥകാരൻ: സ്വാമി ധർമ്മാനന്ദ

ശ്രീ നാരായണ ഗുരു

ശ്രീനാരായണഗുരു

ശ്രീ നാരായണഗുരു
Narayana Guru.jpg
ശ്രീ നാരായണഗുരു
ജനനം1856 ആഗസ്റ്റ് 20
ചെമ്പഴന്തി
മരണം1928 സെപ്റ്റംബർ 20(പ്രായം 72)
ശിവഗിരി
തൊഴിൽസാമൂഹ്യ പരിഷ്കർത്താവ് , നവോത്ഥാനനായകൻ
“ ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് ” ഇതായിരുന്നു അദ്ദേഹത്തിന്റെ ആദർശവും ജീവിതലക്ഷ്യവും. തന്റെ സാമൂഹിക പരിഷ്കാരങ്ങൾ പ്രചരിപ്പിക്കാനായി ഡോ. പൽപുവിന്റെ പ്രേരണയാൽ അദ്ദേഹം 1903-ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചു.[2]കേരളത്തിൽ ജീവിച്ചിരുന്ന ഒരു സന്ന്യാസിയും സാമൂഹിക പരിവർത്തകനും , നവോത്ഥാനനായകനും ആയിരുന്നു ശ്രീനാരായണഗുരു (1856-1928). ഈഴവ സമുദായത്തിൽ ജനിച്ച അദ്ദേഹം സവർണ്ണമേധാവിത്വത്തിനും സമൂഹതിന്മകൾക്കും എതിരെ കേരളത്തിലെ താഴ്ന്ന ജാതിക്കാർക്ക് പുതിയമുഖം നൽകി. കേരളത്തിലെ ജാതി വ്യവസ്ഥയെ ചോദ്യം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട സാമൂഹിക പരിഷ്കർത്താവാണു് ശ്രീ നാരായണ ഗുരു. അന്നു കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ,തൊട്ടുകൂടായ്മതീണ്ടിക്കൂടായ്മ തുടങ്ങിയ ശാപങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു. മറ്റു പലരേയും പോലെ ബ്രാഹ്മണരേയും മറ്റു സവർണഹിന്ദുക്കളെയും കുറ്റപ്പെടുത്തുന്നതിനു പകരം ഗുരു വിദ്യാലയങ്ങളുംക്ഷേത്രങ്ങളും സ്ഥാപിച്ച് തന്റെ സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ചു. മറ്റുള്ളവരോടുള്ള തുറന്ന സമീപനവും അഹിംസാപരമായ തത്ത്വചിന്തയും അദ്ദേഹത്തിന്റെ മുഖമുദ്രകളായിരുന്നു. സാമൂഹ്യതിന്മകൾക്കെതിരെയുള്ള പോരാട്ടമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. ഈഴവർ പോലുള്ള അവർണ്ണരുടെ ആചാര്യനായി കരുതപ്പെട്ടിരുന്നെങ്കിലും അദ്ദേഹം ലോകജനതക്കു തന്നെ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായിത്തീർന്ന വ്യക്തിത്വമാണ്‌.

പശ്ചാത്തലം

മനുഷ്യരെ എല്ലാവരേയും ഒരേ പോലെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥിതിയായിരുന്നു അക്കാലത്ത്. ഇതിനു പ്രധാനകാരണം ജാതീയമായ ഉച്ചനീചത്വങ്ങളും അതിനോടു ബന്ധപ്പെട്ട തീണ്ടൽതൊടീൽ മുതലായ അനാചാരങ്ങളും ആയിരുന്നു. ജാതിയുടെ അടിസ്ഥാനത്തിൽ ബ്രാഹ്മണർ ക്ഷത്രിയർനായർ തുടങ്ങിയവര് സവർണ്ണമെന്നും ഈഴവരും അതിനു താഴെ നായാടി വരെയുള്ളവർ അവർണ്ണരെന്നും തരം തിരിച്ചിരുന്നു. ക്ഷേത്രാരാധന, വിദ്യാഭ്യാസം, ഉദ്യോഗം എന്നിങ്ങനെയുള്ള കാര്യങ്ങൾ ഇവർക്ക് നിഷിദ്ധമായിരുന്നു. അഞ്ചുരൂപ മാസശമ്പളം വാങ്ങുന്ന ഒരൊറ്റ ഈഴവനും അക്കാലത്ത് സർക്കാർ ജോലിയിൽ ഉണ്ടായിരുന്നില്ല. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച അവർണ്ണ ജാതിക്കാർ (ഡോ പല്പുവും മറ്റും) ഈ ശാഠ്യത്തിന്റെ ഇരകളായിത്തീർ‌ന്നു. ബ്രാഹ്മണർ ജന്മികളായിത്തീരുകയും കർഷകരായ അവർണ്ണ ജാതിക്കാർക്ക് ഭൂമി പാട്ടത്തിനു നൽകി വിളവ് കൊള്ളയടിക്കുകയും അടിമ വേല ചെയ്യിപ്പിക്കുകയും ചെയ്തിരുന്നു. അവർണ്ണരെ അടിമകളാക്കി വക്കുന്ന തരം ജന്മി-കുടിയാൻ വ്യവസ്ഥകൾ അക്കാലത്ത് ക്രമീകരിക്കപ്പെട്ടിരുന്നു. ഇതൊന്നും പോരാതെ സാമൂഹ്യമായ മർദ്ദനങ്ങളെ അതിക്രമിക്കുംവിധമായിരുന്നു അവർണ്ണ ജാതിക്കാരുടെ മേൽ നടത്തിയിരുന്ന സാമ്പത്തിക ചൂഷണങ്ങൾ. അടിക്കടിയുള്ള യുദ്ധങ്ങൾ കൊണ്ട് ഖജനാവ് ശോഷിച്ചപ്പോൾ പതിനാറിനും നാല്പതിനും ഇടക്കു പ്രായമുള്ള അവർണ്ണരിൽ നിന്നും തലയെണ്ണി നികുതി ചുമത്തി. ഇതിനു തലവരി എന്നാണ് പറഞ്ഞിരുന്നത്. കൂടാതെ വീടുമേയുക , മീൻപിടിക്കുക , എണ്ണയാട്ടുക , കള്ളുചെത്തുക തുടങ്ങിയ എല്ലാ തൊഴിലുകൾക്കും നികുതി ഏർപ്പെടുത്തിയിരുന്നു. പതിനാറിനും മുപ്പത്തിഅഞ്ചിനും ഇടയിലുള്ള അവർണ്ണയുവതികളിൽനിന്നും മുലക്കരം പിരിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് ചേർത്തലയിലെ കണ്ടപ്പന്റെ ഭാര്യ നങ്ങേലി എന്ന സ്ത്രീ തന്റെ മുല അരിഞ്ഞ് കരം പിരിവുകാരുടെ മുന്നിലേക്ക് എറിഞ്ഞുകൊടുത്തു. വൈകുന്നേരത്തോടെ നങ്ങേലി രക്തം വാർന്ന് മരിച്ചു. നങ്ങേലിയുടെ ശവദാഹം നടന്നുകൊണ്ടിരിക്കേ കത്തിയമർന്ന ചിതയിലേക്ക് എടുത്തുചാടി ഭർത്താവായ കണ്ടപ്പനും ആത്മാഹുതി ചെയ്തു. ജാതിയുടെ ഏറ്റക്കുറച്ചിൽ നോക്കിയാണ് കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിരുന്നത്. അവർണ്ണർക്ക് ഏർപ്പെടുത്തിയിരുന്ന ശിക്ഷകൾ അതിക്രൂരമായിരുന്നു. ചെറിയ കുറ്റങ്ങൾക്കുപോലും അവയവങ്ങൾ മുറിച്ചു കളഞ്ഞിരുന്നു. ചിത്രവധം അക്കാലത്ത് നടപ്പിലിരുന്ന ഏറ്റ ക്രൂരമായ ശിക്ഷാവിധിയായിരുന്നു. പൃഷ്ഠത്തിൽ നിന്നും കമ്പിയടിച്ചുകയറ്റി നാട്ടിനിറുത്തി കൊലചെയ്യുന്നതിനാണ് ചിത്രവധം എന്നു പറഞ്ഞിരുന്നത്. രണ്ടും മൂന്നും ദിവസം അവർ അങ്ങനെ കിടന്നു അന്ത്യശ്വാസം വലിക്കും.
അവർണ്ണ ജാതിക്കാരാകട്ടെ, ദ്രാവിഡവും പ്രാകൃതമായ ആചാരങ്ങളിൽ പലതും അനുഷ്ഠിച്ചു പോന്നു. സവർണ്ണ ദൈവങ്ങളെ സ്വീകരിക്കാൻ തയ്യാറാവാത്ത എല്ലാ വർഗ്ഗങ്ങളേയും താഴ്ന്ന ജാതിക്കാരായി കരുതിയതാണ്‌ ഇതിനു കാരണമായി ഭവിച്ചത്. മൃഗങ്ങളെ ബലി കഴിക്കുകയും അവയുടെ രക്തവും മാംസവും അർപ്പിക്കുകയും കള്ളുംചാരായവും മറ്റും നിവേദിക്കുന്നതുമായിരുന്നു അവർക്കിടയിലുണ്ടായിരുന്ന പ്രധാന പൂജകൾ. ആരോഗ്യസം‌രക്ഷണത്തിന്‌ പല അധഃകൃത വർഗ്ഗക്കാരും മന്ത്രവാദവും ആഭിചാരവും മാത്രം നടത്തിപ്പോന്നു.
താരതമ്യേന ഉയർന്ന് നിന്നിരുന്ന ജാതികളിൽ പോലും പല സാമൂഹ്യ അനാചാരങ്ങൾ നില നിന്നു. താലികെട്ട് കല്യാണം,തെരണ്ടുകുളിപുളികുടി തുടങ്ങിയ ചടങ്ങുകൾ ആഭിജാത്യം കാണിക്കാനായി ആഡംബരപൂർ‌വ്വം നടത്തി കുടുംബം കടക്കെണിയിലാക്കുന്ന തരത്തിലായിരുന്നു അന്നത്തെ സാമൂഹ്യ രീതികൾ. വിവാഹംമരണാനന്തര ക്രിയകൾ, തുടങ്ങിയവക്ക് ഈഴവർക്കിടയിൽ വ്യക്തമായ രീതികൾ ഒന്നും ഉണ്ടായിരുന്നില്ല.
ക്ഷേത്രങ്ങൾ എല്ലാം തന്നെ നമ്പൂതിരിമാർ കൈവശപ്പെടുത്തിയിരുന്നു. അതിൽ നായന്മാർക്ക് പോലും സ്വാതന്ത്ര്യമുണ്ടായിരുന്നല്ല. അവർണ്ണ ജാതിക്കാരായ ഈഴവർക്ക് ക്ഷേത്ര പരിസരത്തു പോലും വരുന്നത് നിഷിദ്ധമായിരുന്നു. എന്നാൽ ക്രിസ്തുമതമോ ഇസ്ലാമോ സ്വീകരിച്ചാൽ ഇതിൽ വിട്ടുവീഴ്ചയുണ്ടായിരുന്നു. അവർണ്ണർ തൊട്ടാൽ ഉണ്ടാവുന്ന അശുദ്ധി മാറാൻ നസ്രാണിയെക്കൊണ്ട് തൊടീച്ചാൽ മതി എന്ന വിധിയും അതെല്ലാം കണ്ട് സ്വാമി വിവേകാനന്ദൻ "കേരളം ഒരു ഭ്രാന്താലയം" എന്ന് വിശേഷിപ്പിച്ച ഘട്ടം വരെ എത്തി നിന്നു അന്നത്തെ ജാത്യാചാരങ്ങൾ.
ഡോ. പല്പുസഹോദരൻ അയ്യപ്പൻടി.കെ. മാധവൻഅയ്യങ്കാളിചട്ടമ്പിസ്വാമികൾ തുടങ്ങിയ പലരും അന്ന് സാമൂഹിക പരിഷ്കരണത്തിന്‌ ശ്രമിക്കുകയും അതിൽവിജയിക്കുകയും ചെയ്തവരാണ്‌.

ജീവിതരേഖ

ജനനം, ബാല്യം

വയൽവാരം വീട്

ശ്രീനാരായണഗുരുദേവന്റെ ജന്മം കൊണ്ട് ധന്യമായ ഗൃഹമാണ് വയൽവാരം വീട്. തിരുവനന്തപുരത്ത് കിഴക്കേകോട്ടയിൽ നിന്ന് കൊല്ലത്തേക്കുള്ള റോഡിൽ കൂടി പത്തുകിലോമീറ്റർ ചെന്നാൽ ശ്രീകാര്യം എന്ന കവല. അവിടെനിന്നു വലത്തോട്ട് തിരിഞ്ഞ് പോത്തൻകോട്ടേയ്ക്കുള്ള വഴിയിൽ കൂടി വടക്കുകിഴക്കോട്ടായി നാലുകിലോമീറ്റർ പോയാൽ കിഴക്കു വശത്തായി ചെമ്പഴന്തിയിലെ മണയ്ക്കൽ ക്ഷേത്രം കാണാം. ക്ഷേത്രത്തിനു അല്പം വടക്കു വശത്താണ് നാരായണഗുരുവിന്റെ ജന്മം കൊണ്ട് പവിത്രമായ വയൽവാരം വീട്. ഒരേക്കറോളം വിസ്തീർണ്ണമുള്ള വളപ്പിന്റെ നടുവിലായി മൂന്നു മുറികളുള്ള കിഴക്കു പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആ വീടിന് ഏതാണ്ട് മുന്നൂറ് കൊല്ലങ്ങൾ പഴക്കമുണ്ട്. ഇപ്പോൾ കാണുന്ന കെട്ടിടത്തിനു പുറമെ പാചകത്തിനും മറ്റുമായി അതേ വലിപ്പത്തിൽ ഒരു വടക്കിനിയും പടിഞ്ഞാറുവശത്ത് ഒരു ഉരൽപുരയും ഉണ്ടായിരുന്നു. തെക്കു വശത്തു തൊഴുത്തും അല്പം അകലെ ദേവീ പൂജക്കു വേണ്ടി തെക്കിനിയും ഉണ്ടായിരുന്നു. വയൽവാരം വീട്ടുകാർക്ക് ഇലഞ്ഞിക്കൽ എന്ന ഒരു താവഴിയും ഉണ്ട്. കൊല്ലവർഷം1032 ചിങ്ങമാസം ചതയം നക്ഷത്രത്തിലാണ് നാരായണഗുരു ജനിച്ചത്; ക്രിസ്തുവർഷം 1856 ഓഗസ്റ്റ് മാസം 20ന്. കുട്ടി ജനിച്ചപ്പോൾ പതിവിനു വിരുദ്ധമായി കരഞ്ഞില്ല എന്ന് പറയപ്പെടുന്നു. പെണ്ണുങ്ങളുടെ കുരവയും ആർപ്പുവിളികളും കുഞ്ഞിന്റെ നിസ്സംഗതയ്ക്കു ഭംഗം വരുത്തിയില്ല. കുട്ടിക്കു ജീവനുണ്ടോ എന്നുവരെ അവർ സംശയിച്ചു. സംശയം മാടനാശാനെ അറിയിച്ചു. അദ്ദേഹവും അമ്മാവൻമാരും വന്നു നോക്കിയപ്പോൾ കുട്ടിയിൽ ജീവൻ തുടിക്കുന്നതായും അവയവങ്ങൾ ചലിക്കുന്നതായും ബോധ്യപ്പെട്ടു. കുളിപ്പിച്ചപ്പോഴും പൊക്കിൾ കൊടി വിച്ഛേദിച്ചപ്പോഴും കരച്ചിലുണ്ടായില്ല. ഇതിൽ നിന്നു തന്നെ കുട്ടി അസാമാന്യനാണെന്നു ബന്ധുക്കൾക്കു ബോധ്യപ്പെട്ടു. വയൽവാരം വീട് വളരെ പഴക്കം ചെന്ന ഒരു തറവാടായിരുന്നു. അക്കാലത്തെ ഈഴവരിൽ മെച്ചപ്പെട്ട ഒരു വീടായിരുന്നു അത് . അദ്ദേഹത്തിന്റെ പിതാവ് , കൊച്ചുവിളയിൽ മാടൻ ആയിരുന്നു. സംസ്കൃത അദ്ധ്യാപകനായിരുന്നു,ജ്യോതിഷത്തിലുംആയുർവേദവൈദ്യത്തിലുംഹിന്ദുപുരാണങ്ങളിലും അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ധ്യാപകനായിരുന്നതിനാൽ ആശാൻ എന്ന പേർ ചേർത്ത് മാടനാശാൻ എന്നാണദ്ദേഹത്തെ വിളിച്ചിരുന്നത്. കുട്ടിയമ്മ എന്നായിരുന്നു അമ്മയുടെ പേര്. അവർ മഹാഭക്തയും കാരുണ്യവതിയുമായിരുന്നു. മൂന്നു സഹോദരിമാരുണ്ടായിരുന്നു അദ്ദേഹത്തിന്. തേവിയമ്മ, കൊച്ചു, മാത എന്നിവരായിരുന്നു അവർ. സ്വാമി കുട്ടിക്കാലത്ത് അത്ര ശാന്ത പ്രകൃതക്കാരനായിരുന്നില്ല. ചൊടിപ്പുള്ള കുട്ടിയായിരുന്നു. നാരായണൻ എന്നായിരുന്നു ഗുരുവിന്റെ പേര്‌. നാണു എന്നാണ്‌ കുട്ടിക്കാലത്ത് വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ അമ്മാവൻ കൃഷ്ണൻ വൈദ്യൻ അറിയപ്പെടുന്ന ഒരു ആയുർവേദവൈദ്യനുംസംസ്കൃതപണ്ഡിതനുമായിരുന്നു. ജനിച്ചത് വയൽവാരം വീട്ടിൽ ആയിരുന്നെങ്കിലും മാതൃകുടുംബം മണയ്ക്കൽ ക്ഷേത്രത്തിനു പടിഞ്ഞാറുള്ള ഇലഞ്ഞിക്കൽ വീടാണ്. ഈ ക്ഷേത്രം നായന്മാർക്കും ഈഴവന്മാർക്കും അവകാശപ്പെട്ടതായിരുന്നു. പതിനഞ്ചാമത്തെ വയസ്സിൽ അമ്മയെ നഷ്ടപ്പെട്ട നാണു, തന്റെ കൌമാരകാലം അച്ഛനേയും അമ്മാവനേയും സഹായിച്ചും, പഠനത്തിലും, അടുത്തുള്ള മണയ്ക്കൽ ക്ഷേത്രത്തിൽ ആരാധനയിൽ മുഴുകിയും കഴിഞ്ഞു. തോട്ടപ്പണി അദ്ദേഹത്തിന്‌ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു വെറ്റിലത്തോട്ടം അദ്ദേഹം വച്ചു പിടിപ്പിച്ചു. അതു നനക്കാനായി ഒരു കിണറും അദ്ദേഹം കുഴിച്ചു. ചെടികൾ വളരുന്നതു നോക്കി ഏതേത് ഭാഗത്ത് ജലം സുലഭമാണ്‌, എവിടെയൊക്കെ കുഴിച്ചാൽ വെള്ളം ലഭിക്കും എന്ന് അദ്ദേഹത്തിന്‌ മനഃസിദ്ധിയുണ്ടായിരുന്നു. ചെറുപ്പം മുതലേ അയിത്താചാരങ്ങളോട് പ്രതിപത്തി അദ്ദേഹത്തിനില്ലായിരുന്നു. മറ്റുള്ളവർ ചെയ്യുന്നതെന്തും അതേ പടി അനുകരിക്കാൻ അദ്ദേഹം മടികാണിച്ചു. പതിനെട്ട് വയസ്സായതോടെ അദ്ദേഹത്തിൽ സന്യാസിക്കുവേണ്ട എല്ലാ ലക്ഷണങ്ങളും തെളിഞ്ഞു തുടങ്ങി. അനികേതത്വം അദ്ദേഹം അനുഭവിച്ചു തുടങ്ങി. ഭക്തന്മാർക്ക് വേണ്ടി രാമായണം വായിക്കുക അദ്ദേഹത്തിന്‌ പ്രിയമുള്ള കാര്യമായിരുന്നു. ഇടക്ക് തിരുവനന്തപുരത്ത് പോകുകയും അവിടെ വച്ച് ഒരു തമിഴ്‌‌വ്യാപാരിയുടെ സഹായത്താൽ തമിഴിലെ പ്രാചീന കൃതികളായ തൊൽകാപ്പിയംമണിമേഖല,തിരുക്കുറൾകുണ്ഡലകേശിതേമ്പാമണിചിലപ്പതികാരംഅകനാനൂറ്തേവാരം തിരുവാചകം എന്നിവ വായിക്കുകയുണ്ടായി.

വീട്ടിൽ പൂജയ്ക്കായി ഒരുക്കിവയ്ക്കുന്ന പഴവും പലഹാരങ്ങളും പൂജകഴിയുന്നതിനുമുമ്പ് എടുത്ത് ഭക്ഷിച്ചു കളയുന്നതിൽ കുട്ടി ഒരു വല്ലാത്ത കൗതുകം കാണിച്ചു. താൻ സന്തോഷിച്ചാൽ ദൈവവും സന്തോഷിക്കും എന്നു പറഞ്ഞ് ആ കൃത്യത്തെ തടയാൻ ശ്രമിക്കുന്നവരെ കുട്ടി തോല്പിക്കുമായിരുന്നു. തീണ്ടാൻ പാടില്ലാത്ത കീഴ്ജാതിക്കാരെ ദൂരത്തെവിടെയെങ്കിലും കണ്ടാൽ ഓടിയെത്തി അവരെ തൊട്ടിട്ടു കുളിക്കാതെ അടുക്കളയിൽ കടന്നു സ്ത്രീകളെയും അധികം ശുദ്ധം ആചരിക്കാറുള്ള പുരുഷൻമാരെയും തൊട്ട് അശുദ്ധമാക്കുന്നത് കുട്ടിക്ക് ഒരു വിനോദമായിരുന്നു.

പഞ്ചമഹായോഗം

പണ്ഡിതൻമാരായ ജ്യോതിഷികൾ എത്രയും അപൂർവ്വമായ പഞ്ചമഹായോഗം കൊണ്ടു ധന്യമായ മുഹൂർത്തത്തിലാണ് ഗുരുദേവജന്മം സംഭവിച്ചതെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
  1. ഗജകേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ അരോഗദൃഢഗാത്രരും , സദ് വൃത്തരും , കീർത്തിമാൻമാരുമായി തീരും എന്നുള്ളതാണു ഫലം.
  2. ശ്രീ കണ്ഠയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ വിശ്വൈകജ്ഞാനികളും വിശ്രുതതപസ്വികളും ധർമ്മസ്ഥാപകരും ആയിത്തീരും
  3. സാരസ്വതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ സാഹിത്യകാരന്മാരുടെയും ഗുരുസ്ഥാനമലങ്കരിക്കാൻ പോന്ന മഹാസാഹിത്യകാരൻ ആയി തീരുമെന്നു കാണുന്നു.
  4. കേസരിയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ കളത്രസ്ഥാനത്ത് കേസരിയോഗം കാണുന്നതിനാൽ വേളി നടക്കുകയില്ല എന്നു ഫലം
  5. ഉഭയചരിതയോഗം - ഈ യോഗമുഹൂർത്തത്തിൽ ജനിക്കുന്നവർ ഉത്സാഹികളും , വിജയികളും , അംബരത്തോളം വളർന്ന സല്കീർത്തി പേറുന്നവരും ആയിരിക്കും.

വിദ്യാഭ്യാസം

മണയ്ക്കൽ ക്ഷേത്രത്തിനു കിഴക്കു താമസിച്ചിരുന്ന കണ്ണങ്കര ഭവനത്തിലെ ചെമ്പഴന്തിപിള്ള എന്ന ആശാനായിരുന്നു നാണുവിനെ എഴുത്തിനിരുത്തിയത്. ഇദ്ദേഹം പഴയ എട്ടുവീട്ടിൽ പിള്ളമാരിൽ ഒരാളായിരുന്നു. ഗുരുമുഖത്തു നിന്നല്ലാതെ തന്റെ അച്ഛന്റേയും അമ്മാവൻ കൃഷ്ണൻവൈദ്യന്റേയും ശിക്ഷണത്തിൽ വീട്ടിലിരുന്നും അറിവുനേടുന്നുണ്ടായിരുന്നു. എട്ടു വീട്ടിൽ മൂത്ത പിള്ളയിൽ നിന്ന് നാണു സിദ്ധരൂപംബാലപ്രബോധനംഅമരകോശം എന്നീ പുസ്തകങ്ങളിലും അവഗാഹം നേടി. കൂടാതെ തമിഴ് , സംസ്കൃതം മലയാളം എന്നീ ഭാഷകളിലും പാണ്ഡിത്യം നേടി. ചൊല്ലിക്കൊടുക്കുന്നത് നാണു ഉടനുടൻ ഗ്രഹിച്ചിരുന്നു. നാണുവിന്റെ ഈ ഓർമ്മശക്തി ബോധ്യപ്പെട്ട ഗുരു മൂത്തപിള്ള ലക്ഷണം നോക്കി പറഞ്ഞു ഇവൻ ലോകാരാദ്ധ്യനായ മഹാനാവും , പക്ഷെ പതിനാറു വയസ്സുവരെ മാത്രമേ മാതാപിതാക്കൾക്ക് ഇവനെ വളർത്താൻ ലഭിക്കുകയുള്ളു. പിതാവായ മാടനാശാനിൽ നിന്നും അമ്മാവനായ കൃഷ്ണൻ വൈദ്യനിൽ നിന്നും വൈദ്യവും ജ്യോതിഷവും അദ്ദേഹം സ്വായത്തമാക്കിയിരുന്നു. ബാലപ്രബോധനം , സിദ്ധരൂപം , അമരകോശം തുടങ്ങി പാരമ്പര്യ രൂപത്തിലുള്ള പഠനം നാണു സ്വായത്തമാക്കി. മാടനാശാനം അമ്മാവൻ കൃഷ്ണൻ വൈദ്യനും കൂടി ഉപരിപഠനത്തിനായി നാണുവിനെ കായംകുളത്തുള്ള രാമൻപിള്ള ആശാന്റെ അടുക്കൽ കൊണ്ടുചെന്നാക്കി. ഈഴവവിദ്യാർത്ഥികളെ പഠിപ്പിച്ചിരുന്നതിനാൽ അദ്ദേഹത്തിനടുത്ത് സവർണ്ണവിദ്യാർത്ഥികൾ ധാരാളമായി ഉണ്ടായിരുന്നില്ല. നാണുവിനെ ആശാൻ ആദ്യം പഠിപ്പിച്ചത് രഘുവംശം ആണ്. ഒരു ദിവസം ഈരണ്ട് ശ്ലോകം വീതം ആണ് പഠിപ്പിക്കുക . നാണുവിന്റെ വിശപ്പ് ശമിപ്പിക്കുവാൻ ഇത് മതിയാകുമായിരുന്നില്ല. ഒരു ദിവസം നാണു ആശാനോട് ചോദിച്ചു. ആശാനേ ഇക്കണക്കിനുപോയാൽ പഠനം കഴിഞ്ഞ് എന്തെങ്കിലും ജോലിക്കു പോകാനായി പറ്റും എന്നു തോന്നുന്നില്ല. രഘുവംശം കഴിഞ്ഞ് , മേഘസന്ദേശം , ശാകുന്തളം ഇവയിലേക്ക് കടന്നപ്പോൾ അവയിലെ മിക്ക ഭാഗങ്ങളും നാണു സംഗ്രഹം ആക്കി കഴിഞ്ഞു എന്നു ഗുരുവിനു മനസ്സിലായി. ആശാൻ നാണുവിനെ പാഠശാല ചട്ടമ്പി ആക്കി. സഹപാഠികളുടെ സംശയങ്ങൾ പരിഹാരം നിർദ്ദേശിക്കുന്നത് നാണുവിന്റെ ഒരു ഇഷ്ടജോലി ആയിത്തീർന്നു. അലങ്കാരം , തർക്കം , വേദാന്തം വ്യാകരണം തുടങ്ങിയ ശാസ്ത്രവിഷയങ്ങളിലേക്ക് അധ്യയനം നീണ്ടപ്പോഴും മറ്റുള്ളവരെ പ്രസ്തുത ശാസ്ത്രഭാഗങ്ങൾ ആശാൻ പഠിപ്പിച്ചിരുന്നത് ശ്രദ്ധിക്കാൻ കഴിഞ്ഞിട്ടുള്ള നാണുവിൻ ആ ഭാഗങ്ങളൊക്കെ എളുപ്പത്തിൽ പഠിച്ചു തീർക്കാൻ കഴിഞ്ഞു.[6]

യൗവ്വനകാലം

22 വയസ്സായപ്പോൾ (1878) നാണുവിനെ തുടർന്നു പഠിക്കുവനായി കായംകുളത്തുള്ള പണ്ഡിതനായ കുമ്മമ്പള്ളിൽ രാമൻപിള്ള ആശാന്റെ അടുത്തേക്ക് അയച്ചു. വെളുത്തേരിൽ കേശവൻ വൈദ്യൻ, പെരുനെല്ലി കൃഷ്ണൻ വൈദ്യൻ,ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്ത്,മങ്ങാട്ട് വരമ്പെൽഔസെഫ്,തയ്യിൽ കൊചുനാണുപിള്ള എന്നിവർ അന്നത്തെ സഹപാഠികളായിരുന്നു. കായംകുളത്തുള്ള പ്രസിദ്ധമായ വാരണപ്പള്ളിൽ എന്ന വീട്ടിലായിരുന്നു നാണു താമസിച്ചിരുന്നത്.

സംസ്കൃതഭാഷപദ്യസാഹിത്യംനാടകം,സാഹിത്യവിമർശനംതർക്കശാസ്ത്രം എന്നീ വിഷയങ്ങളായിരുന്നു അവിടെ അഭ്യസിച്ചിരുന്നത്. രണ്ടു വർഷങ്ങൾ കൊണ്ടു തന്നെ അദ്ദേഹം വിദ്യകൾ എല്ലാം സ്വായത്തമാക്കി തന്റെ ഗ്രാമത്തിലേക്ക് തിരിച്ചു പോയി. ഗ്രാമത്തിൽ തിരിച്ചെത്തിയ അദ്ദേഹം ചെമ്പഴന്തിയിൽ കുടിപ്പള്ളിക്കൂടം കെട്ടി വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ആരംഭിച്ചു. അദ്ധ്യാപകവൃത്തി അദ്ദേഹത്തിനു നാണുവാശാൻ എന്ന പേരു നേടിക്കൊടുത്തു. പഠിപ്പിക്കുന്നതിനിടയിലും അദ്ദേഹം തന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ തുടർന്നു, സമീപപ്രദേശങ്ങളിൽ അദ്ദേഹം കാൽനടയായി യാത്രചെയ്തു് പ്രസംഗിച്ചും തന്റെ കവിതകൾ ചൊല്ലിയും ജനങ്ങളിൽ തത്വചിന്തയും, സമഭാവനയും വളർത്താനും ശ്രമിച്ചു.
സഹോദരിമാരുടെ നിർബന്ധപ്രകാരം പിതാവിന്റെ ഭാഗിനേയിയുമായി വിവാഹം കഴിക്കേണ്ടി വന്നു. എന്നാലും ഭാര്യാഭർത്തൃബന്ധം അദ്ദേഹത്തിന് വഴങ്ങിയിരുന്നില്ല, ഇക്കാരണത്താൽ ആ ബന്ധം താമസിയാതെ ഒഴിഞ്ഞു പോകുകയായിരുന്നു. സഹോദരിമാർപോയി നാണുവിനു വേണ്ടി പുടവയും കെട്ടുതാലിയും കൊടുത്ത് വധുവിനെയും കൂട്ടി വീട്ടിൽ തിരിച്ചെത്തുംമുമ്പേതന്നെ നാണു നാടുവിട്ടു. നേരെപോയത് അഗസ്ത്യകൂടം മലയിലേക്കാണ്. മലയിലെ കൊടുംകാട്ടിൽ ഇരുന്നും നടന്നും വിശ്രമിച്ചും കുറെ ദിവസങ്ങൾകൊണ്ട് കോട്ടാർ മലയിലെത്തി. സുഹൃത്തുക്കളുടെ കൂടെ കഴിച്ചും വീട്ടിൽ നിന്നും ഒളിച്ചുമാറിയും കഴിഞ്ഞ ഗുരുദേവനെ കണ്ടുപിടിക്കാനായി അവസാനം വീട്ടുകാർ നിയോഗിച്ചയച്ച ആളുകൾ ഗുരുദേവന്റെ അപ്പോഴത്തെ വിശ്രമകേന്ദ്രമായ നെയ്യാറ്റിൻകരയിലെത്തി. സുഹൃത്തുക്കളുടെയും വന്നുചേർന്നവരുടെയും അഭിപ്രായത്തെ കരുതി ഗുരുദേവൻ അവരോടൊപ്പം വീട്ടിലേക്ക് പുറപ്പെട്ടു. എന്നാൽ അമ്മയുടെ മരണശേഷം ആ വീട്ടിൽ നില്കുന്നത് നിരർത്ഥകമായിതോന്നിയ കാളിയമ്മ തിരികെ സ്വഗൃഹത്തിലേക്ക് മടങ്ങിപ്പോയി. ഗുരുദേവന്റെ ബ്രഹ്മചര്യം വ്യതിചലിപ്പിക്കുവാൻ ഈ ഭൂമുഖത്ത് ഒരു ശക്തിക്കും സാധ്യമല്ല എന്ന് ആ പാവം സ്ത്രീ ഇക്കാലയളവിൽ മനസ്സിലാക്കികാണും.
1885-ൽ പിതാവ് മരിച്ചതിനു ശേഷം ഗ്രാമങ്ങളിൽ അദ്ദേഹം നിത്യ സഞ്ചാരം തുടങ്ങി. കടൽത്തീരത്തും മലകളിലും പോയിരുന്നു ധ്യാനം നടത്തുക പതിവായിരുന്നു. ഇതിനിടയിൽ അദ്ദേഹം തന്റെ സഹപാഠിയായ പെരുനള്ളി കൃഷ്ണൻ വൈദ്യരുടെ വീട്ടിൽ വച്ചു് കുഞ്ഞൻപിള്ളയുമായി പരിചയപ്പെട്ടു, ഇദ്ദേഹമാണ് പിന്നീട് അദ്ദേഹത്തിന്റെ ആത്മമിത്രമായി മാറിയ ചട്ടമ്പിസ്വാമികൾ. കുഞ്ഞൻപിള്ള നാണുവിനെ തൈക്കാട് അയ്യാവു് എന്ന യോഗിയുമായി പരിചയപ്പെടുത്തി. യോഗി തൈക്കാട് അയ്യാവിന്റെ കീഴിൽ നാണുവാശാൻ ഹഠയോഗം മുതലായ വിദ്യകൾ അഭ്യസിച്ചു. പിന്നീട് അദ്ദേഹം ദേശാടനം തുടങ്ങി.മങാട്ട് വരമ്പെൽ ജൊസഫും ചട്ടമ്പിയാശാൻ പഴവിളയിൽ മനുവേൽ നസറത്തും സഹപാഠികളായതിനാൽ അവരെയും ഗുരു ഹഠയോഗം അഭ്യസിപ്പിചിരുന്നു. അഷ്ടമുടി കായലിന്റെ തീരപ്രദേശമായ കണ്ടച്ചിറയിലും മുട്ടത്തുമൂലയിലുമായിരുന്നു രണ്ടു പഠന കളരികൾ.
ക്രിസ്ത്യാനി യുവാക്കളുടെയും നായർ യുവാക്കളുടെയും പുലയസ്മുദായക്കാരുടെയും ധാരാളം സൗഹൃതവും പിന്തുണയും ആ പ്രദേശത്തുനിന്നും ഗുരുവിനു ലഭിച്ചു. ഈ കാലഘട്ടങ്ങളിൽ പലയിടങ്ങളിലും വച്ച് പലരുടേയും മാറാരോഗങ്ങൾ ഭേദമാക്കുകയും, പല അത്ഭുതപ്രവൃത്തികൾ ചെയ്തതായും, മരുത്വാമലയിൽ പോയിരുന്ന് തപസ്സു ചെയ്തതായും ചരിത്രകാരന്മാർ പറയുന്നു.

സന്യാസത്തിലേക്ക്

എന്നാണ് അദ്ദേഹം സന്യാസജീവിതം ആരംഭിച്ചതെന്ന് കൃത്യമായ രേഖകളില്ല. മരുത്വാമലയിലുള്ള വനത്തിലാണ് അദ്ദേഹം സന്യസിച്ചിരുന്നത്. ഇവിടെ വച്ചാണ് അദ്ദേഹത്തിന് ജ്ഞാനം ലഭിച്ചതായി കരുതപ്പെടുന്നത്. 1888-ൽ അന്ന് കാട്ടുപ്രദേശമായിരുന്ന അരുവിപ്പുറത്ത് അദ്ദേഹം വരാനിടയായി. അവിടത്തെ അരുവിയുടെ പ്രശാന്തതയിലും പ്രകൃതി രമണീയതയിലും ആകൃഷ്ടനായ അദ്ദേഹം അവിടത്തെ ഗുഹയിലും കുന്നിൻ മുകളിലും ധ്യാനത്തിലേർപ്പെടുക പതിവായി. അദ്ദേഹം ആ വർഷത്തിലെ ശിവരാത്രി നാളിൽ അരുവിപ്പുറത്ത് ഒരു ശിവ പ്രതിഷ്ഠ നടത്തി, ആ പ്രദേശം ഭക്ത സങ്കേതമാക്കിത്തീർത്തു. പിന്നീട് ചിറയിൻകീഴ് വക്കത്തു ദേവേശ്വരം എന്ന ക്ഷേത്രം പണികഴിപ്പിക്കുകയും പഴയ സുബ്രമണ്യസ്വാമിക്ഷേത്രം പുതുക്കി പ്രതിഷ്ഠ നടത്തുകയും ചെയ്തു.[7] വടക്കേ ദേവേശ്വരം ക്ഷേത്ര നിർമ്മാണ സമയത്താണ് കുമാരനാശാനെ അദ്ദേഹം കണ്ടു മുട്ടുന്നത്.

അരുവിപ്പുറം ക്ഷേത്രം

അരുവിപ്പുറം ക്ഷേത്രം
1888 മാർച്ച് മാസത്തിൽ നാരായണഗുരു അരുവിപ്പുറത്ത് ഒരു ശിവക്ഷേത്രം സ്ഥാപിച്ചു[8]. താഴ്ന്ന ജാതിക്കാർക്ക് ക്ഷേത്രപ്രവേശനം ഇല്ലാതിരുന്ന അക്കാലത്ത് അവർക്ക് വേണ്ടിയാണ് അദ്ദേഹം അത് ചെയ്തത്. ജാതിനിർണ്ണയം എന്ന അദ്ദേഹത്തിന്റെ കൃതിയിൽ നിന്നു രണ്ടുവരികൾ ഇവിടെ ആലേഖനം ചെയ്തിട്ടുണ്ട്. ഈ പ്രതിഷ്ഠയെ എതിർക്കാൻ വന്ന സവർണ്ണരോട് നാം നമ്മുടെ ശിവനെയാണ് പ്രതിഷ്ഠിച്ചത് എന്നുപറഞ്ഞുകൊണ്ട് നേരിടുകയുണ്ടായി. സവർണ്ണ മേധാവിത്വത്തിനോടുള്ള ഒരു തുറന്ന വെല്ലുവിളിയായിരുന്നു അരുവിപ്പുറം ശിവപ്രതിഷ്ഠയിലൂടെ ശ്രീനാരായണഗുരുദേവൻ നടത്തിയത്. സത്യാന്വേഷണത്തോടുള്ള തൃഷ്ണയിൽ ലോകമാകെ ചുറ്റിത്തിരിയുന്നതിനിടക്കാണ് ഗുരുദേവൻ അരുവിപ്പുറത്ത് എത്തിച്ചേരുന്നത്. അത് ഒരു വനപ്രദേശം ആയിരുന്നു. എന്നാൽ അവിടെ ഗുരുദേവന്റെ സാന്നിദ്ധ്യം അറിഞ്ഞ് ധാരാളം ആളുകൾ അങ്ങോട്ടേക്ക് എത്തിത്തുടങ്ങി. അവിടെ ഒരു ക്ഷേത്രത്തിനുള്ള ആവശ്യം ഗുരുദേവനും ശിഷ്യൻമാർക്കും വൈകാതെ ബോധ്യമായി. അങ്ങനെ 1888 ൽ ആണ് ആ സവർണ്ണമേൽക്കോയ്മയ്കെതിരേയുള്ള കുരുക്ഷേത്രയുദ്ധത്തിന്റെ പാഞ്ചജന്യം മുഴങ്ങുന്നത്. അന്നേ ദിവസം ഗുരുദേവൻ ഏകാകിയായി ധ്യാനത്തിൽ ഏർപ്പെട്ടു. ഒടുവിൽ അരുവിപ്പുറം ആറ്റിൽ മുങ്ങി ഒരു ശിവലിംഗവുമായി ഉയർന്നു വന്നു. ആ ശിവലിംഗവും പിടിച്ച് ഗുരുദേവൻ മൂന്നുമണിക്കൂറോളം ധ്യാനനിമഗ്നനായി നിലകൊണ്ടു. അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ ധാര ധാരയായി ഒഴുകി. പിന്നീട് ആ ശിവലിംഗം അദ്ദേഹം അവിടെ പ്രതിഷ്ഠിച്ചു.
ജാതിഭേദം മതദ്വേഷം - ഏതുമില്ലാതെ സർവ്വരും
സോദരത്വേന വാഴുന്ന - മാതൃകാസ്ഥാനമാണിത്


ശിവഗിരി

1904 - ൽ അദ്ദേഹം ജീവിതത്തിന്റെ ഒരു പുതിയ ഘട്ടത്തിലേക്ക് കടന്നു, ദേശാടനം ഉപേക്ഷിച്ച് ശിവഗിരിയിൽ അദ്ദേഹം ആശ്രമം സ്ഥാപിച്ചു. പിന്നീട് വർക്കലയിൽ ഒരു സംസ്കൃതവിദ്യാലയം സ്ഥാപിച്ചു,
തൃശ്ശൂർകണ്ണൂർഅഞ്ചുതെങ്ങ്തലശ്ശേരികോഴിക്കോട്മംഗലാപുരം, എന്നിവിടങ്ങളിൽഅമ്പലങ്ങൾ നിർമ്മിച്ചു. 1912-ൽ ശിവഗിരിയിൽ ഒരു ശാരദാദേവിക്ഷേത്രവും നിർമ്മിച്ചു.
1913-ൽ ആലുവയിൽ നാരായണഗുരു ഒരു ആശ്രമം സ്ഥാപിച്ചു, അദ്വൈത ആശ്രമം എന്നായിരുന്നു അതിന്റെ പേര്. “ഓം സാഹോദര്യം സർവത്ര” എന്ന തത്ത്വത്തിൽ അധിഷ്ഠിതമായിരുന്നു അദ്വൈത ആശ്രമം. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഒരു പ്രധാന സംരംഭമാണ് ഈ ആശ്രമം ദൈവത്തിന്റെ കണ്ണിൽ എല്ലാവരും തുല്യരാണെന്ന് മനുഷ്യരെ ബോധവാന്മാരാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
1918 - 1923 കാലഘട്ടങ്ങളിൽ അദ്ദേഹം ശ്രീലങ്ക സന്ദർശിക്കുകയുണ്ടായി. വിവിധ മതവിശ്വാസങ്ങളെപ്പറ്റി പഠിക്കാൻ ഒരു ബ്രഹ്മവിദ്യാലയം വേണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിട്ടുണ്ട്. ശ്രീനാരായണഗുരുവിന് അനേകം അനുയായികളും ശിഷ്യന്മാരും ഉണ്ടായിരുന്നു. അവരിൽ ശ്രദ്ധേയനായ ആളാണ് നടരാജഗുരു. ഇദ്ദേഹമാണ് 1923 - ൽ നാരായണഗുരുവിന്റെ അനുഗ്രഹത്തോടെ നീലഗിരിയിലെ നാരായണ ഗുരുകുലം സ്ഥാപിച്ചത്.

ഗുരു ദർശനങ്ങൾ

ജാതി സങ്കല്പം

ജാതി സങ്കല്പത്തെക്കുറിച്ച് വളരെ ശാസ്ത്രീയമായ ഒരു കാഴ്ചപ്പാടാണ്‌ ഗുരുവിനുണ്ടായിരുന്നത്. ജന്മം കൊണ്ട് ജാതി നിശ്ചയിക്കുന്ന രീതി അദ്ദേഹം അംഗീകരിച്ചിരുന്നില്ല. ജാതി ലക്ഷണംജാതി നിർണ്ണയം എന്നീ കൃതികളിൽ അദ്ദേഹം തന്റെ ജാതി സങ്കൽപം വ്യക്തമാക്കിയിരുന്നു.
മനുഷ്യാണാം മനുഷ്യത്വം
ജാതിർഗോത്വം ഗവാം യഥാ
ന ബ്രാഹ്മനാദിരസ്യൈവം
ഹാ തത്ത്വം വേത്തി കോ പി ന
എന്നദ്ദേഹം എഴുതിയതിൽ നിന്ന് യുക്തിഭദ്രമായ രീതിയിലാണ്‌ അദ്ദേഹം നിർ‌വ്വചനം നടത്തിയത് എന്ന് മനസ്സിലാകുന്നു. മനുഷ്യരുടെ ജാതി, മനുഷ്യത്വം, ഗോക്കളുടെ ജാതി, ഗോത്വം. ബ്രാഹ്മണൻ, ക്ഷത്രിയൻ‍, വൈശ്യൻ, ശൂദ്രൻ, നായർ നമ്പൂതിരി ഈഴവൻ പറയൻ, പുലയൻ തുടങ്ങിയവ മനുഷ്യത്വമോ, ഗോത്വമോ പോലുള്ള ജാതിയല്ലല്ലോ എന്നാൽ ഈ തത്ത്വം ആരറിയാൻ? ആരും അറിയുന്നില്ല, ജന്മത്തിന്റെ അടിസ്ഥാനത്തിൽ കല്പിക്കപ്പെട്ടിരിക്കുന്ന അജാതിക്ക് ശാസ്ത്രീയമാ അടിസ്ഥാനമൊന്നുമില്ല എന്നാണദ്ദേഹം അഭിപ്രായപ്പെട്ടത്.

മതദർശനം

എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ്‌ ഗുരു അനുശാസിച്ചത്. തന്റെ മതദർശനത്തെ "ഏകമതം" എന്നാണ്‌ അദ്ദേഹം വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മോപദേശശതകം എന്ന ഗ്രന്ഥത്തിൽ മതത്തെപ്പറ്റിയുള്ള സുചിന്തിതമായ അഭിപ്രായം അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നു.
പലമതസാരവുമേകമെന്നു പാരാ
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തി പറഞ്ഞു പാമരന്മാ
രലവതു കണ്ടലയാതമർന്നിടേണം

ദൈവ സങ്കല്പം

അദ്വൈതസിദ്ധാന്തത്തിൽ ആത്മാവാണ്‌ പരമപ്രധാനം. ഈശ്വരന്‌ അവിടെ താത്ത്വികാസ്തിത്വം ഇല്ല. ദൃക് പദാർത്ഥമാണ്‌ ആത്മാവ് അല്ലെങ്കിൽ ബ്രഹ്മം അതിനു ദൃശ്യമല്ല. അതിനാൽ തന്നെ അത് മിഥ്യയുമാണ്‌. എന്നാൽ ഉപാസകരെ ഉദ്ദേശിച്ച് ബ്രഹ്മത്തിൻ നാനാരൂപങ്ങൾ കല്പിക്കപ്പെട്ടിരിക്കുന്നു, അതാണ്‌ ബ്രഹ്മാവ്, വിഷ്ണു, എന്നീ ത്രയങ്ങളും. എന്നാൽ ഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നനുശാസിച്ചത് ഈ ദൈവങ്ങളെ ഉദ്ദേശിച്ചല്ല. മറിച്ച് സാക്ഷാൽ അദ്വിതീയമായ പരബ്രഹ്മം അഥവാ ആത്മാവിനെ തന്നെയാണ്‌ വിവക്ഷിച്ചത്. ആ ദൈവത്തിൻ ജാതിയോ മതമോ ഉണ്ടായിരുന്നില്ല. വസുദൈവ കുടുംബകം എന്ന വിശാല കാഴ്ചപ്പാടാണ്‌ അദ്ദേഹത്തിനുണ്ടായിരുന്നത്.

സാഹിത്യസംഭാവനകൾ

ശ്രീനാരായണഗുരുവിനെ ഒരു മതപരിഷ്കർത്താവ്, സമുദായോദ്ധാരകൻ, എന്നീ നിലകളിലാണ് കൂടുതൽ പേരും അറിയുന്നത്. ഒരു കവി കൂടിയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ നല്ലൊരു ഭാഗവും കാവ്യ രൂപത്തിലുള്ളവയാണ്. ദർശനമാല തുടങ്ങി സംസ്കൃതത്തിലുംആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അനേകം കൃതികൾ അദ്ദേഹത്തിന്റേതായിട്ടുണ്ട്.

പ്രധാനകൃതികൾ

ദാർശനീകകൃതികൾ
  1. ആത്മോപദേശശതകം
  2. ദൈവദശകം
  3. ദർശനമാല
  4. അദ്വൈതദീപിക
  5. അറിവ്
  6. ബ്രഹ്മവിദ്യാപഞ്ചകം
  7. നിർവൃതിപഞ്ചകം
  8. ശ്ലോകത്രയീ
  9. ഹോമമന്ത്രം
  10. വേദാന്തസൂത്രം
പ്രബോധനകൃതികൾ
  1. ജാതിനിർണ്ണയം
  2. മതമീമാംസ
  3. ജാതിലക്ഷണം
  4. സദാചാരം
  5. ജീവകാരുണ്യപഞ്ചകം
  6. അനുകമ്പാദശകം
  7. ധർമ്മ
  8. ആശ്രമം
  9. മുനിചര്യാപഞ്ചകം
ഗദ്യകൃതികൾ
  1. ഗദ്യപ്രാർത്ഥന
  2. ദൈവചിന്തനം
  3. ദൈവചിന്തനം
  4. ആത്മവിലാസം
  5. ചിജ്ജഢചിന്തകം
തർജ്ജമകൾ
  1. ഈശാവാസ്യോപനിഷത്ത്
  2. തിരുക്കുറൾ
  3. ഒടുവിലൊഴുക്കം
സ്തോത്രകൃതികൾ
  1. ശിവസ്തോത്രങ്ങൾ
    1. ശിവപ്രസാദപഞ്ചകം
    2. സദാശിവദർശനം
    3. ശിവശതകം
    4. അർദ്ധനാരീശ്വരസ്തവം
    5. മനനാതീതം (വൈരാഗ ദശകം)
    6. ചിജ്ജഢ ചിന്തനം
    7. കുണ്ഡലിനീപാട്ട്
    8. ഇന്ദ്രിയവൈരാഗ്യം
    9. ശിവസ്തവം (പ്രപഞ്ചസൃഷ്ടി)
    10. കോലതീരേശസ്തവം
    11. സ്വാനുഭവഗീതി (വിഭൂദർശനം)
    12. പിണ്ഡനന്ദി
    13. ചിദംബരാഷ്ടകം
    14. തേവാരപതികങ്കൾ
  2. സുബ്രഹ്മണ്യസ്തോത്രങ്ങൾ
    1. ഷൺമുഖസ്തോത്രം
    2. ഷൺമുഖദശകം
    3. ഷാൺമാതു രസ്തവം
    4. സുബ്രഹ്മണ്യ കീർത്തനം
    5. നവമഞ്ജരി
    6. ഗുഹാഷ്ടകം
    7. ബാഹുലേയാഷ്ടകം
    8. ദേവീസ്തോത്രങ്ങൾ
    9. ദേവീസ്തവം
    10. മണ്ണന്തല ദേവീസ്തവം
    11. കാളീനാടകം
    12. ജനനീനവരത്നമഞ്ജരി
    13. ഭദ്രകാളീ അഷ്ടകം
  3. വിഷ്ണുസ്തോത്രങ്ങൾ
    1. ശ്രീ വാസുദേവാഷ്ടകം
    2. വിഷ്ണ്വഷ്ടകം

സ്മാരകങ്ങൾ

  • ആദ്യമായി ഭാരതീയ തപാൽ മുദ്രണത്തിൽ പ്രത്യക്ഷപ്പെട്ട കേരളീയൻ ശ്രീനാരായണഗുരുവാണ്‌.
  • രൂപാ നാണയത്തിൽ മുദ്രണം ചെയ്യപ്പെട്ട ആദ്യ കേരളീയ വ്യക്തിയും അദ്ദേഹമാണ്‌.

പ്രധാന സംഭവങ്ങൾ


ഭാരതീയ ദർശനങ്ങളുടെയും വിശ്വ മതങ്ങളുടെയും ആദർശങ്ങൾ സമന്വയ വീക്ഷണത്തിൽ സാംശീകരിച്ചുകൊ് മനുഷ്യ സമുദായത്തിന്റെ ഒരുമക്കും കൂട്ടായ്മക്കുമായി സ്വന്തമായ ശൈലിയിൽ ഏകത്വ ദർശനത്തെ വിശ്വ മാനവികതാവികാസത്തിന് ഊന്നൽ നൽകി സാമൂഹിക സാംസ്‌കാരിക പുരോഗതിയുളവാക്കിയ മഹാത്മാവാണ് ശ്രീ നാരായണഗുരു. 1031 ചിങ്ങത്തിലെ ചതയം നാളിൽ തിരുവനന്തപുരം ചെമ്പഴന്തിയിലെ വയൽവാരം വീട്ടിൽ മാടനാശാന്റെയും കുട്ടിയമ്മയുടെയും മകനായി ജനിച്ച നാണുവിൽനിന്ന് പിൽക്കാലത്ത് ശ്രീ നാരായണഗുരു എന്ന് ലോകമാകെ ആദരിക്കുന്ന മഹാത്മാവിലേക്ക് ഉയർന്നത് മനുഷ്യസാഹോദര്യത്തിലധിഷ്ടിതമായ ചിന്താദർശനങ്ങളിലൂടെയാണ്. ഗുരുവിന്റെ 157-ാം ജന്മദിനാഘോഷ വേളയിൽ ആ പുണ്യാത്മാവിന്റെ ക്ഷേത്രസങ്കൽപങ്ങളെക്കുറിച്ചുള്ള ദർശനങ്ങൾ സമകാലീന സമൂഹത്തിൽ ഏറെ പ്രസക്തമാകുന്ന സാഹചര്യങ്ങളാണ് നമുക്കുചുറ്റിലും.
'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സർവ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്'
1888 ഫെബ്രുവരി 20 ന് ശിവരാത്രി നാളിൽ നെയ്യാറ്റിൻകര തീരത്ത് ചരിത്രപ്രസിദ്ധമായ അരുവിപ്പുറം ശിവപ്രതിഷ്ട വേളയിൽ ഗുരുമുഖത്തുനിന്ന് ഉതിർന്ന ദിവ്യ മന്ത്രമാണിത്. ശ്രീബുദ്ധന്റെ മാനവിക മന്ത്രം പോലെ, വിശ്വമാനവികതയിലൂന്നിയ ഏകത്വ ദർശനമാണ് ഇതിലൂടെ ഗുരു പ്രകാശിപ്പിച്ചത്. ബ്രാഹ്മണർക്ക് മാത്രം വേദേതിഹാസങ്ങൾ അനുവദനീയമായിരുന്ന ഭാരതഘണ്ഡത്തിലെ ഏറ്റവും ഇരു യുഗത്തിലേക്കുള്ള ശക്തവും ദിവ്യവുമായ ദീപപ്രകാശമായിരുന്നു ഈ ഗുരുവചനം. 'ശ്രീ നാരായണ ഗുരുവിന്റെ ക്ഷേത്രസങ്കൽപങ്ങളെക്കുറിച്ചുള്ള മഹത്ദർശനമാണ് ഈ വരികളിലൂടെ പ്രഖ്യാപിതമായത്.
മനുഷ്യ സമുദായത്തിൽ ജാതി-മത വർഗ്ഗ-വർണ വ്യത്യാസങ്ങൾക്കതീതമായി ഒരുമയും കൂട്ടായ്മയും വളർത്തുകയാണ് ക്ഷേത്രപ്രതിഷ്ടകളിലുടെ ഗുരു വിവക്ഷിച്ചിരുന്നത്. ഇതിനായി ആദ്യകാലങ്ങളിൽ ബിംബങ്ങൾ പ്രതിഷ്ടിച്ച ഗുരു പിന്നീട് അദൈ്വതാത്മകമായ പ്രതീകങ്ങൾ, ദീപം, മധ്യത്തിൽ ഓംകാരലിഖിതത്തോടുകൂടിയ കണ്ണാടി പ്രതിഷ്ടകളും നടത്തിയിട്ടു്. 1087 ൽ ശിവഗിരിയിൽ വാഗ്‌ദേവതയായ ശാരദാപ്രതിഷ്ട നടത്തിയ ഗുരു ഇവിടെ നിവേദ്യവും മറ്റും വേെന്ന അരുളപ്പാടും നൽകി. 1095 ലെ കാരമുക്കിലെ ശിവപ്രതിഷ്ടയും 1922 ലെ മുരിക്കുംപുഴയിലെ ഓം, സത്യം, ധർമ്മം, ദയ, ശാന്തി എന്നെഴുതിയ പ്രഭാപ്രതിഷ്ട, 1927 ൽ വൈക്കം ഉല്ലലയിൽ കണ്ണാടി മധ്യത്തിൽ രസം ചുരി 'ഒം' രേഖപ്പെടുത്തിയ ഓംകാരപ്രതിഷ്ടയുമെല്ലാം ഇവയിൽ ചിലതാണ്. ആലുവയിൽ പ്രതിഷ്ടയില്ലാത്ത അദൈ്വതാശ്രമമാണ് സ്ഥാപിച്ചത്. പിന്നീട് പലയിടങ്ങളിലും ആസുരരീതിയിലുള്ള പൂജാവിധികൾ മാറ്റി സാത്വികരീതികൾ നടപ്പാക്കി. ഇതിന്റെ ഭാഗമായാണ് ചെമ്പഴന്തിയിലെ കാളീവിഗ്രഹം മാറ്റി ശിവപ്രതിഷ്ട നടത്തിയത്. ചേർത്തലയിലെ കളവങ്കോടത്ത് ഇത്തരത്തിൽ അർധനാരീശ്വര പ്രതിഷ്ട നടത്തുന്നതിൽ യുവാക്കളിൽ എതിർപ്പുാക്കി. ഇത് അംഗീകരിച്ച ഗുരു എറണാകുളത്തുനിന്ന് ആളയച്ചു വരുത്തിയ കണ്ണാടി പ്രതിഷ്ടിച്ച് എല്ലാവരേയും ഒരുമിപ്പിക്കുകയായിരുന്നു. 'ക്ഷേത്രം തന്നെ ക്ഷേത്രത്തെ ഉാക്കിക്കൊള്ളും' എന്ന ഗുരു വചനപ്രകാരം ഭണ്ഡാരം സ്ഥാപിച്ച് ലഭിച്ച പണം വിനിയോഗിച്ചാണ് കൊറ്റിയത്ത് ക്ഷേത്രം സ്ഥാപിച്ചത്. ഗുരു പ്രതിഷ്ട നടത്തിയ ക്ഷേത്രങ്ങളിൽ പുലയരാദി മറ്റ് പിന്നോക്കവിഭാഗങ്ങൾക്കും പ്രവേശനം അനുവദിച്ചിരുന്നു. ക്ഷേത്രങ്ങളോടനുബന്ധിച്ച് ഭക്തരുടെ മനസ്സിനു സന്തോഷം നൽകുന്നതിന് ചുറ്റും ഉദ്യാനങ്ങളും യോഗസ്ഥലം, വായനശാല, വിദ്യാലയങ്ങൾ എന്നിവയും സ്ഥാപിക്കണമെന്നും ഗുരു ഉപദേശിച്ചു. കർണാടകയിലെ കുദ്രോളിയിൽ ഗുരു സ്ഥാപിച്ച ഗോകർണേശ്വരനാഥ ക്ഷേത്രം ഈ മാതൃകയിലുള്ളതാണ്. ക്ഷേത്രത്തെ മനുഷ്യശരീരത്തോട് ഉപമിച്ചാണ് ഗുരു വിവക്ഷിച്ചിരിക്കുന്നത്. ക്ഷേത്ര പ്രവേശനകവാടം മുതൽ താഴികക്കുടം വരെയുള്ള ഭാഗങ്ങളെ മനുഷ്യശരീരത്തിലെ പാദം മുതൽ ശിരസ്സുവരെയുള്ള ഭാഗങ്ങളോടാണ് ഗുരു സമന്വയിപ്പിച്ചിരിക്കുന്നത്. ഇതിനനുസരിച്ചാണ് ക്ഷേത്രങ്ങളുടെ നിർമാണം നടത്തേത്. കണ്ണാടി മധ്യത്തിൽ ഓം രേഖപ്പെടുത്തിയ പ്രതിഷ്ടയെ ആരാധിക്കുന്ന മനുഷ്യൻ തന്റെ പ്രതിബിംബം കണ്ണാടിയിൽ ദർശിക്കുമ്പോൾ ഓംകാരത്തെ തന്റെ ഹൃദയമായി കാണാൻ കഴിയും. ഇതിലൂടെ തന്നിലുള്ള ഈശ്വരചൈതന്യം തിരിച്ചറിയാനും സഹജീവികളോട് ഭേദം പ്രകടിപ്പിക്കാതെ സഹവർത്തിത്വം പുലർത്തുവാനും നമുക്കു കഴിയണം. മനുഷ്യന് നിലനിൽപ്പിനായി അടിസ്ഥാന ആവശ്യങ്ങളായ ശുചിത്വം, വിദ്യാഭ്യാസം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈതൊഴിൽ, വിവരസാങ്കേതിക പരിജ്ഞാനം എന്നിവ സ്വായത്തമാക്കാൻ ഉതകുന്ന കേന്ദ്രങ്ങളാവണം ക്ഷേത്രങ്ങളെന്നാണ് ഗുരു വിവക്ഷിച്ചിരിക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസവും ശാസ്ത്ര പഠനവും വ്യവസായങ്ങളെ ശാസ്ത്രീയമായി പരിഷ്‌കരിക്കുന്ന രീതികളും സ്വായത്തമാക്കണമെന്ന് ഗുരു ഉദ്‌ബോധിപ്പിച്ചു. സ്ത്രീകളും പുരുഷൻമാരും എല്ലാവരും വിദ്യ അഭ്യസിക്കണമെന്നും ഇംഗ്ലീഷും ശാസ്ത്രസാങ്കേതിക വിദ്യകളും അഭ്യസിക്കണമെന്നും നിർധനരായ കുട്ടികളെ പണമുള്ളവർ ധനം നൽകി ഉപരിവിദ്യാഭ്യാസത്തിന് അയക്കണമെന്നും ഗുരു ഉപദേശിച്ചു. വർത്തമാനകാലത്ത് ഉന്നത വിദ്യാഭ്യാസമുൾപ്പെടെ വിദ്യാഭ്യാസമേഖലയാകെ സ്വാശ്രയകണ്ണികളിൽ ഇഴ ചേർക്കുമ്പോൾ ഇത് എത്രമാത്രം പ്രായോഗികമാകുമെന്ന് തിരിച്ചറിയേതു്.
1922 നവംബർ 22 ന് ഗുരുവിനെ സന്ദർശിച്ച ഇന്ത്യയുടെ നവോത്ഥാന നായകനും ഋൃഷി തുല്യനുമായ മഹാകവി രവീന്ദ്രനാഥ ടാഗോറിനെപോലും അതിശയിപ്പിച്ചത് ഈ ദിവ്യ മന്ത്രത്തിലടങ്ങിയ വിശ്വമാനവികതാ ദർശനമാണ്. ലോകത്തിന്റെ പലഭാഗങ്ങളിലും ചുറ്റിസഞ്ചരിക്കുകയും നിരവധിയായ സിദ്ധൻമാരെയും മഹർഷിമാരെയും സന്ദർശിക്കാനും കഴിഞ്ഞിട്ടുള്ള തനിക്ക് ശ്രീ നാരായണ ഗുരു സ്വാമികളെക്കാൾ മികച്ചതോ തുല്യനോ ആയ ഒരു മഹാത്മാവിനേയും കാണാൻ സാധിച്ചിട്ടില്ല എന്നാണ് ടാഗോർ പറഞ്ഞത്. അക്കാലത്ത് കേരളത്തിൽ നിലനിന്ന ജാത്യനാചാരങ്ങൾ ക് ഇവിടം ഒരു ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞപ്പോൾ, ഈ അനാചാരങ്ങൾക്കെതിരെ ജനസമൂഹത്തെയാകെ ആകർഷിക്കാനും നവോദ്ധാന പാതയിൽ നയിക്കാനും കഴിഞ്ഞ ദർശനമായിരുന്നു ശ്രീ നാരായണ ഗുരുവിന്റേത്.
ശ്രീ നാരായണഗുരു ധ്യാനനിമഗ്നനായിരുന്ന വേളയിൽ ആറ്റുതീരത്തെ അദ്ദേഹത്തിന്റെ പർണശാലയിൽ ഒട്ടേറെ ഭക്തർ ദർശനത്തിനെത്തുമായിരുന്നു. അക്കാലത്ത് ക്ഷേത്രങ്ങളിൽ ഈഴവരും മറ്റ് പിന്നോക്ക സമുദായങ്ങൾക്കും സവർണദൈവങ്ങളെ ദർശിക്കാനും ആരാധിക്കാനുമുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. അടുത്തുള്ള ക്ഷേത്രത്തിൽ ദർശന സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ ഒരു ക്ഷേത്രം പ്രതിഷ്ടിച്ചു നൽകണമെന്ന ഭക്തരുടെ അപേക്ഷയാണ് നവോത്ഥാനത്തിന്റെ ദിവ്യകാഹളമായി മാറിയ അരുവിപ്പുറം ശിവപ്രതിഷ്ടക്ക് ഗുരുവിന് പ്രേരകമായത്. ജാതിവൃക്ഷത്തിന്റെ നാരായവേരറുക്കാൻ ആരംഭമായ ഈ പ്രവൃത്തിയെ, ഈഴവന് ശിവപ്രതിഷ്ട നടത്താനു ള്ള അധികാരം ഏതു ശാസ്ത്രത്തിലാണുള്ളത് എന്ന ചോദ്യവുമായാണ് ബ്രാഹ്മണ മേധാവിത്വം നേരിട്ടത്. അതിന് നാം പ്രതിഷ്ടിച്ചത് ബ്രാഹ്മണ ശിവനെയല്ല, നാം നമ്മുടെ ശിവനെയാണല്ലോ എന്ന ഗുരുവിന്റെ മറുപടി കേട്ട് ജാതി മേധാവികൾ സ്തബ്ദരാവുകയായിരുന്നു.
വിശ്വമാനവികതയിൽ വിശ്വസിക്കുന്ന ഏകജാതിയിലധിഷ്ടിതമായ ഈശ്വര സങ്കൽപമുൾക്കൊള്ളുന്ന ഈഴവശിവനെയാണ് അരുവിപ്പുറത്ത് ഗുരു പ്രതിഷ്ടിച്ചത്. ഇന്ത്യൻ നാട്ടുരാജ്യങ്ങളിലാദ്യമായി തിരുവിതാംകൂറിൽ നിയമസഭ നിലവിൽ വന്നതും ഗുരുസന്ദേശത്തിന് ശക്തിപകർന്ന പരവൂർ കേശവനാശാന്റെ സുജനാനന്ദിനി പത്രം സ്ഥാപിക്കപ്പെട്ടതും ഏതാ് ഇതേ കാലത്തുതന്നെയാണ്.
ശിവഗിരി ക്ഷേത്രത്തോടനുബന്ധിച്ച് ആശ്രമവും സംസ്‌കൃത പാഠശാലയും ഗുരു സ്ഥാപിച്ചു. അരുവിപ്പുറത്ത് ബലികർമ്മാദികൾ നടത്തുന്നതിന് മേൽനോട്ടംവഹിച്ചുവന്ന 'വാവൂട്ടുസഭ' യെ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ രജിസ്റ്റർ ചെയ്തുകൊ് സംഘടനാ സന്ദേശവും ഗുരു നൽകി. ശിവഗിരി പ്രതിഷ്ടയെതുടർന്ന് കേരളത്തിലെ വിവിധ സ്ഥലങ്ങളിലും വിദേശങ്ങളിലും ശ്രീ നാരായണഗുരു ക്ഷേത്രപ്രതിഷ്ട നടത്തിയിട്ടു്.

ശ്രീനാരായണ ധർമ്മപരിപാലനയോഗം

അരുവിപ്പുറം ക്ഷേത്രത്തെ കേന്ദ്രീകരിച്ച് അവിടത്തെ ഭക്തജനങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് മുൻപേ നടന്നുവന്നിരുന്ന വാവൂട്ടുയോഗം 1899-ൽ അരുവിപ്പുറം ക്ഷേത്രയോഗം എന്നപേരിൽ പിന്നീട് പുനഃസംഘടിപ്പിക്കപ്പെട്ടു. ഇത് പിന്നീട് 1903 ജനുവരി 7-ന് നാരായണഗുരു പ്രസിഡണ്ടും കുമാരനാശാൻ ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട ശ്രീനാരായണ ധർമപരിപാലന (എസ് എൻ ഡി പി) യോഗമായി മാറി. ഈഴവരുടേതായ ഒരു ജാതിസംഘടനയായാണ് തുടങ്ങിയതെങ്കിലും അതിനെ മാതൃകാപരമായ ഒരു ജാതിമതാതീത സംഘടനയായി വളർത്തിക്കൊണ്ടുവരികയും സമൂഹത്തെ സർവതോമുഖമായ പുരോഗതിയിലേക്കു നയിക്കുകയും ചെയ്യുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. ആദ്യത്തെ ഏതാനും വർഷങ്ങളിൽ സാമാന്യം ഭേദപ്പെട്ട രീതിയിൽ കാര്യങ്ങൾ മുന്നോട്ടുപോയി. എന്നാൽ യോഗം നേതാക്കളിൽ പലരും അവസരോചിതമായി ഉയർന്നുചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യാത്തതുമൂലം യോഗവും ഗുരുവും തമ്മിലുള്ള ബന്ധത്തിൽ ക്രമേണ വിടവ് അനുഭവപ്പെട്ടു. തന്റെ ദർശനത്തിന്റെ കാതലായ ഏകജാതിസന്ദേശം താൻ കെട്ടിപ്പടുത്ത സംഘത്തെപ്പോലും ബോധ്യപ്പെടുത്താനാവാത്തതിൽ അദ്ദേഹം ദുഃഖിതനായി. ഒടുവിൽ, 1916 മെയ് 22-ന് നാരായണഗുരു എസ് എൻ ഡി പി യോഗവുമായി തനിക്കുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിക്കുന്നതായി കാണിച്ചുകൊണ്ട് ഡോക്ടർ പൽ‌പ്പുവിന് അദ്ദേഹം ഇപ്രകാരം കത്തെഴുതി:
എന്റെ ഡോക്ടർ അവർകൾക്ക്,

യോഗത്തിന്റെ നിശ്ചയങ്ങൾ എല്ലാം നാം അറിയാതെ പാസ്സാക്കുന്നതുകൊണ്ടും യോഗത്തിന്റെ ആനുകൂല്യം ഒന്നും നമ്മെ സംബന്ധിച്ച കാര്യത്തിൽ ഇല്ലാത്തതുകൊണ്ടും
യോഗത്തിന്റെ ജാത്യഭിമാനം വർധിച്ചുവരുന്നതുകൊണ്ടും മുൻപേതന്നെ മനസ്സിൽനിന്നും വിട്ടിരുന്നതുപോലെ ഇപ്പോൾ വാക്കിൽനിന്നും പ്രവൃത്തിയിൽനിന്നും യോഗത്തെ വിട്ടിരിക്കുന്നു.

എന്ന് നാരായണഗുരു.

വിപ്ലവകരമായ ഉപദേശങ്ങൾ

  • ജാതിയുണ്ടെന്ന് വിശ്വസിക്കരുത്
മേൽജാതി എന്നും കീഴ്ജാതി എന്നും ഉള്ള വേർതിരിവ് സ്വാർത്ഥൻമാരുണ്ടാക്കിയ കെട്ടുകഥമാത്രമാണ്. അതിനെ സമ്മതിച്ചുകൊടുക്കേണ്ട കാര്യമില്ല. മേൽജാതി ഉണ്ടെന്ന വിശ്വാസം ആത്മാവിന്റെ സ്വച്ഛന്ദതയെ തടഞ്ഞ് അഭിവൃദ്ധിയെ നശിപ്പിച്ച് ജീവിതം കൃപണവും നിഷ്പ്രയോജനവും ആക്കി തീർക്കുന്നു. അതുപോലെ കീഴ്ജാതി ഉണ്ടെന്ന വിശ്വാസം മനസ്സിൽ അഹങ്കാരവും ദുരഭിമാനവും വർദ്ധിപ്പിച്ച് ജീവിതത്തെ പൈശാചികമാക്കി നശിപ്പിക്കുന്നു.‌
  • വിദ്യാഭ്യാസം വർദ്ധിപ്പിക്കണം
മനുഷ്യന്റെ എല്ലാ ഉയർച്ചകളും അവന്റെ വിദ്യാഭ്യാസത്തെ ആശ്രയിച്ചിരിക്കുന്നു. വിദ്യാഹീനർക്ക് ശരിയായ സ്വാതന്ത്ര്യബോധം ഉണ്ടാവാനിടയില്ല. അതുകൊണ്ട് വിദ്യ പഠിക്കണം, അത് പഠിപ്പിക്കണം, അതിനുള്ള എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുകയും വേണം.
  • ദുർദ്ദേവതകളെ ആരാധിക്കരുത്
മതസംബന്ധമായ മൂഢവിശ്വാസം പാടില്ല. ഒരു മതത്തേയും ദ്വേഷിക്കരുത്.
  • പ്രാണിഹിംസ ചെയ്യരുത്
ഹിംസയേക്കാൾ വലിയ പാപമില്ല. ഈശ്വരന്റെ പേരിൽ ഹിംസ നടത്തുന്നത് പരിഹാരമില്ലാത്ത മഹാപാപമാണ്. പ്രാണികളെ ബലികൊടുക്കുന്ന ക്ഷേത്രങ്ങളിൽ പോകുകയോ തൊഴുകുകയോ ചെയ്യരുത്.
  • വ്യവസായം വർദ്ധിപ്പിക്കണം
ധനസമ്പാദനത്തിനുള്ള മാർഗ്ഗം ഇതു മാത്രമാണ്. സാധുക്കൾക്ക് തൊഴിലുകൾ ഉണ്ടാക്കികൊടുക്കണം. ഭിക്ഷയോ ദാനമോ കൊടുക്കുന്നതിനേക്കാൾ ഉത്തമമാണ് തൊഴിൽ നല്കുന്നത്.
  • കള്ളുചെത്ത് കളയണം
മദ്യം ബുദ്ധിയേയും ആരോഗ്യത്തെയും നശിപ്പിക്കുന്നു. അത് ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത്. ചെത്തുകാരനെ കണ്ടാൽ കശാപ്പുകാരനെ കാണുന്നതിനേക്കാൾ വെറുപ്പ് കാണും. വലിയ ലാഭമുണ്ടായാൽ പോലും പാപകരമായ തൊഴിൽ ചെയ്യരുത്.
  • കപ്പം
1 9 2 1 കാലം : ഗുരുവിന്റെ അറിവോടെ നടന്ന ഒരു സംഭവം: കൊല്ലം കണ്ടച്ചിറ വയലിൽ നിന്നും കൊയ്തു കഴിഞ്ഞു കറ്റകളെല്ലാം കൈവണ്ടിയിൽ കയറ്റി പടിഞ്ഞാറൻ പ്രദേശത്തുകാർ കൊണ്ട് പോകണമെങ്കിൽ 'തുരുത്തിൽകെട്ടു ഹാജി' എന്ന ഒരു മുസിളിം പ്രമാണിക്ക് കപ്പം കൊടുക്കണമായിരുന്നു. ഹാജിയുടെ വീടിനു മുന്നിലുള്ള ഇടവഴിയിലൂടെ മാത്രമേ പടിഞ്ഞാറേക്ക്‌ പോകാൻ കഴിയുമായിരുന്നുള്ളൂ. ഒരു കട്ടവണ്ടിക്കു ഒരു 'കറ്റ' ഹാജിയുടെ പടിക്കൽ വയ്ക്കണം. അതായിരുന്നു പതിവ്. കറ്റ കൊടുക്കാതെ പോകുന്നവരെ ഹാജിയുടെ ഗൂണ്ടകൾ മർദ്ദിക്കുമായിരുന്നു. നാട്ടുകാർ പഞ്ചായത്തിലും തഹസിദാർക്കും പരാതികൾ കൊടുത്തിട്ടും ഹാജിയുടെ ഗൂണ്ടാപിരിവ് അവസാനിപ്പിച്ചില്ല. അന്ന് ഒരു ദിവസം ഗുരു കണ്ടച്ചിറ പഴവിളയിലെ വായനശാലയുടെ മുറ്റത്ത്‌ യോഗംകൂടുന്നതിനു വന്നിരുന്നു. കൊച്ചുനാരായണൻപിള്ള, പഴവിള മനുവേൽ നസറത്ത് ചട്ടമ്പിയാശാൻ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം യുവാക്കൾ ഗുരുവിനെ കണ്ടു. ഗുരു പറഞ്ഞു : എല്ലാവരും ഒരുമിച്ചു നില്ക്കണം. ആരും കറ്റ കൊടുക്കില്ലെന്ന് ഉറച്ച തീരുമാനമെടുക്കണം.' ഹാജിയുടെ ഗൂണ്ടകൾ ബലപ്രയോഗത്തിനുവന്നാൽ എന്ത് ചെയ്യുമെന്നു അവർ ഗുരുവിനോട് ചോദിച്ചു. 'നിങ്ങള്ക്ക് ബലംമുണ്ടെങ്കിൽ അവരുടെ ബലം പ്രയോഗിക്കില്ല'. ഗുരുവിന്റെ മറുപടിയിൽ വ്യംഗ്യാർത്ഥമുണ്ടായിരുന്നു. ആ വർഷത്തെ കൊയ്തു തുടങ്ങി. എല്ലാവരും സംഘം ചേർന്ന് വണ്ടിയിൽ കറ്റകളുമായി ഹാജിയുടെ പടിപ്പുരയിൽ എത്തി. ഗൂണ്ടാകൾ കാത്തുനിന്നിരുന്നു. കറ്റകൊടുക്കാതെ എല്ലാവരും പടിപ്പുരക്കു മുന്നിലൂടെ വണ്ടിവലിച്ചുകൊണ്ട് മുന്നോട്ടു പോയി. ഗൂണ്ടാകൾ ചാടിവീണ് വണ്ടികൾ തടഞ്ഞു. സംഘം ചേർന്നു നിന്ന യുവാക്കൾ ഗൂണ്ടാകളുമായി ഏറ്റുമുട്ടി....തുടർന്ന് പോലിസ് കേസും കോടതിയും... ഒടുവിൽ കോടതിവിധി വന്നു ; ഹാജിക്ക് കപ്പം കൊടുക്കേണ്ടതില്ല. ഹാജിയുടെ പടിപ്പുരക്കു മുന്നിലൂടെയുള്ള വഴി പൊതുവഴിയായി പ്രഖ്യാപിക്കപ്പെട്ടു...

സമാധി

ശിവഗിരിയിൽ വച്ചാണ് ശ്രീനാരായണഗുരു സമാധിയായത്.. അജീർണ്ണവും പ്രോസ്റ്റേറ്റ് വീക്കവുമായിരുന്നു ദേഹവിയോഗകാരണം. 1103 മകരം മൂന്നാം തീയതി കോട്ടയത്തു വെച്ച് കൂടിയ എസ്.എൻ.ഡി.പി യോഗത്തിന്റെ വിശേഷാൽ പൊതുയോഗമായിരുന്നു ശ്രീനാരായണഗുരു പങ്കെടുത്ത ഏറ്റവും അവസാനത്തെ പൊതുചടങ്ങ്. 1927-ൽ അഷ്ടമുടിക്കായലിന്റെ തീരത്തുള്ള മങ്ങാട്ടുകോടിയിലും കണ്ടച്ചിറയിലും പഴവിള ചട്ടമ്പിയാശാനുമായി ചേർന്ന് പ്രകൃതി ചികിത്സ നടത്തിയിരുന്നു.ദീർഘകാലമായി രോഗബാധിതനായി കിടപ്പിലായിരുന്ന അദ്ദേഹത്തെ പല ഭിഷഗ്വരൻമാരും ചികിൽസിച്ചെങ്കിലും രോഗം പൂർണ്ണമായി ഭേദമാക്കാനായില്ല. 1928 സെപ്റ്റംബർ 20-നാണ് (മലയാളവർഷം 1104 കന്നി 5) അദ്ദേഹം സമാധിയായത്.

ഗുരുവിനെ പറ്റി പ്രമുഖർ

ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമിയെപ്പോലെ പരിശുദ്ധാത്മാവായി മറ്റൊരാളുമില്ല..
ശ്രീ നാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം
ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. അത് കേരളത്തിന്റെ തെക്കെ അറ്റത്ത് വാണരുളും ശ്രീ നാരായണ ഗുരു വല്ലാതെ മറ്റാരുമല്ല.
—ദീനബന്ധു സി.എഫ്.ആണ്ഡ്രൂസ്