Friday 23 October 2015

ഔഷധവീര്യം

ഒരിക്കല്‍ സ്വാമികള്‍ക്ക് ഒരു പരു (കുരു -boil) വന്നു.പഴുക്കാതെയും ഉണങ്ങാതെയും പ്രയാസമായപ്പോള്‍ മദ്രാസ്സില്‍ പോയി ഒപ്പരേറ്റുചെയ്തു നീക്കം എന്ന് നിശ്ചയിച്ചു.പോകാന്‍ തീരുമാനിച്ച അന്ന് രാവിലെ ഒരു ചെടിയുടെ തളിരിലകള്‍,സ്വാമികളുടെ നിര്‍ദേശപ്രകാരം പറിച്ചെടുത്ത്‌ കശക്കി അതിന്റെ നീര് പരുവില്‍ വീഴ്ത്തി.ഒരു മണിക്കൂര്‍ കഴിഞ്ഞ് ആ നീര് വീഴ്ത്തിയ വഴിയില്‍കൂടി പരുപോട്ടി.കുറേകാലത്തിനു ശേഷം ഗോവിന്ദാനന്ദ സ്വാമികള്‍ തൃപ്പാദങ്ങളോട് ചോദിച്ചു:

അന്ന് ഒരു പച്ചിലയുടെ നീരുകൊണ്ട് പരുപോട്ടിയല്ലോ.പിന്നീട് അത് ഉപയോഗിച്ച് നോക്കിയിട്ട് ഫലം കാണുന്നില്ല.അതിനെന്താണ് കാരണമെന്ന് അറിഞ്ഞാല്‍ കൊള്ളാം.

സ്വാമികള്‍ : ദേശഭേദം, സ്ഥലഭേദം, ഋതുഭേദം ഇതൊക്കയും ഔഷധികള്‍ക്ക് വ്യത്യാസം വരുത്തും. ചെടിയുടെ പ്രായവും പരിഗണിക്കണം. തൈ ആയിരിക്കുമ്പോഴും കായ്ച്ചു നില്‍ക്കുമ്പോഴും ഒരേ ഫലമല്ല. മനുഷ്യശരീരത്തിന് തന്നെ, നമുക്കറിയാന്‍ കഴിയാത്ത, പല വ്യത്യാസങ്ങളും ഇല്ലേ ?. ചേര് (ഭാല്ലാതകം) തൊട്ടാല്‍ "പക"യുള്ളവരും ഇല്ലാത്തവരും ഉണ്ടല്ലോ. രോഗിയുടെ ശരീര സ്ഥിതിയും രോഗസ്വഭാവവും ഭിന്നമായിരിക്കും. ഇതൊക്കയും സൂക്ഷ്മമായി നിരീക്ഷിക്കണം, ചിന്തിക്കണം. ഒരു രോഗം എപ്പോഴും ഒരേ ഔഷധം കൊണ്ടുതന്നെ മാറികൊള്ളണം എന്നില്ല. അങ്ങനെയെങ്കില്‍ ഒരു രോഗത്തിന് തന്നെ പല മരുന്നുകള്‍ വിധിക്കെണ്ടതില്ലല്ലോ. ആ പച്ചിലയ്ക്ക് ഫലമുണ്ട്‌.എപ്പോഴും ഒരേപോലെ ആയിരിക്കണമെന്നില്ല എന്ന് മാത്രം.

പഴമ്പള്ളി അച്യുതന്‍ : ശ്രീനാരായണഗുരു സ്മരണകള്‍

No comments:

Post a Comment