Monday 18 April 2016

നടരാജന്‍ എന്ന തമ്പി

"നടരാജന്‍ എന്ന തമ്പി (PART 1)"

ആശാനോട് എന്നപോലെ ഗുരുദേവന്‍ കൂടുതല്‍ താല്പര്യം കാട്ടിയ ഒരാളായിരുന്നു ഡോ.പല്‍പ്പുവിന്റെ നാലാമത്തെ മകനായ നടരാജന്‍. ഡോക്ടര്‍ക്ക് ഗംഗാധരന്‍, ആനന്ദ ലക്ഷ്മി, ദാക്ഷായണി, നടരാജന്‍, ഹരിഹരന്‍ എന്നിങ്ങനെ അഞ്ച് മക്കളായിരുന്നു. 1070 ലെ മകരമാസത്തിലെ ഉത്രം നക്ഷത്രത്തില്‍ (1895 ഫെബ്രുവരി) യിലാണ് നടരാജ ഗുരുവിന്‍റെ ജനനം. ഗര്‍ഭിണിയായിരുന്ന ഭാര്യയേയും മറ്റു മക്കളേയും നാട്ടില്‍ ആക്കിയിട്ടാണ് ഡോക്ടര്‍ ബാക്ടീരിയോളജിയില്‍ പരിശീലനം നേടുന്നതിനായി യൂറോപ്പിലേക്ക് കപ്പല്‍ കയറിയത്. അദ്ധേഹം നാട്ടില്‍ തിരിച്ചെത്തുമ്പോള്‍ മകന് രണ്ട് വയ്യസ്സുണ്ട്.

കുട്ടിക്ക് മൂന്ന് വയസ്സ് ആയപ്പോള്‍ ഡോക്ടര്‍ കുട്ടിയേയും കൂട്ടി ഗുരുദേവനെ കാണുവാന്‍ വേണ്ടി അരുവിപ്പുറത്തേക്ക് എത്തി. സ്വാമികളുടെ മുന്‍പില്‍ കുട്ടിയെ നിര്‍ത്തിയശേഷം ഗുരുദേവനെ വണങ്ങുവാന്‍ ഡോക്ടര്‍ ആവശ്യപെട്ടുവെങ്കിലും കുട്ടി അത് അനുസരിച്ചില്ല. ഈ സമയം ഡോക്ടറുടെ മുഖത്തെ വിഷാദഭാവം ഗുരുദേവന്‍ ശ്രദ്ധിച്ചിരുന്നു. അത് കണ്ട ഗുരുദേവന്‍ ഇങ്ങനെ പറഞ്ഞു -" ഡോക്ടറുടെ മകനല്ലേ ? ആരെയും കുമ്പിടുവാന്‍ ഇഷ്ടമാല്ലായിരിക്കും?" എന്നാണ്. (വര്‍ഷങ്ങളായി സ്വാമികള്‍ ഡോക്ടറുടെ വീട്ടില്‍ ചെല്ലുകയും, അവിടെ കിടന്നുറങ്ങുകയും, അവിടെ നിന്നും ഭക്ഷണം കഴിക്കുകയും, ഡോക്ടറുടെ അമ്മ ആവശ്യ പെടുന്ന പ്രകാരം കീര്‍ത്തനങ്ങള്‍ എഴുതിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. അന്നൊക്കെ തന്നെ കണ്ടാല്‍ വന്ദനം പറയുന്നത് പോകട്ടെ, ഒരു വാക്ക് സംസാരിക്കുവാന്‍ പോലും ഡോക്ടര്‍ തയ്യാറായിട്ടില്ല. സംഘടനാ നിര്‍ദേശവുമായി ചെല്ലുന്ന കാലം മുതലാണ്‌ ഡോക്ടര്‍ സ്വാമികളെ കൈ എടുത്ത് വന്ദിച്ചിരുന്നത്. ഗുരുദേവന്‍റെ അടുത്ത് ആരും ഇരിക്കുമായിരുന്നില്ല. ഡോക്ടര്‍ സ്വാമികള്‍ പറഞ്ഞാല്‍ ഉടന്‍ തന്നെ അടുത്തിരിക്കുമായിരുന്നു. തന്നെ മറ്റുള്ളവര്‍ ആദരിക്കണമെന്നോ അനുസരിക്കണമെന്നോ ഗുരുദേവന്‍ ഒരിക്കലും ആഗ്രഹിചിരുന്നില്ലല്ലോ).

കുട്ടിക്ക് സ്വാമികള്‍ പ്രസാദം നല്‍കി തലയില്‍ കൈ വച്ച് അനുഗ്രഹിക്കുകയും, പുറത്തു തലോടുകയുമുണ്ടായി. തന്‍റെ പിന്‍വാഴ്ചക്കാരനെ ആ കൊച്ചു നിക്ഷേധിയില്‍ ഗുരുദേവന്‍ കണ്ടിരിക്കണം. (ഡോക്ടര്‍ പിന്നീട് പറഞ്ഞത് നടരാജനെ അന്നേ ഞാന്‍ സ്വാമിക്ക് കൊടുക്കുകയായിരുന്നു എന്നാണ്, തമ്പിയെ നമുക്ക് വേണം എന്ന് സ്വാമിയും ഡോക്ടറോട് പറഞ്ഞിരുന്നു). കാലം കഴിയുംതോറും കുട്ടി ഗുരുദേവനോട് കൂടുതല്‍ കൂടുതല്‍ അടുക്കുകയായിരുന്നു. തുടര്‍ന്നുള്ള സമയങ്ങളില്‍ അവനെക്കൊണ്ട്‌ സംസ്കൃതം, തമിഴ്, കന്നഡ എന്നീ ഭാഷകള്‍ പറയിപ്പിക്കുകയും, ആശാന്‍റെ കവിതകള്‍ ചൊല്ലിപ്പിക്കുകയും ചെയ്തിരുന്നു. കുട്ടി ചിത്രം വരയ്ക്കുമ്പോള്‍ അടുത്തുചെന്ന് അഭിപ്രായം പറഞ്ഞു പ്രോത്സാഹനം നല്‍കുകയും ചെയ്തിരുന്നു. ഗുരുദേവന്‍ ഡോക്ടറുടെ വീട് സന്ദര്‍ശിക്കുന്ന സമയങ്ങളില്‍ ഗുരുദേവന് വിശ്രമിക്കുവാനായി പ്രത്യേകം മുറി ഒരുക്കുമായിരുന്നു. പലപ്പോഴും ഗുരുദേവന്‍ നടരാജന്റെ മുറി പരിശോധിച്ചിരുന്നു. ഒരിക്കല്‍ കുട്ടിക്ക് മൂന്നര വയസ്സുള്ളപ്പോള്‍ ഒരു ട്രെയിന്‍ യാത്രയില്‍ ഡോക്ടറുടെ കുടുംബത്തിനും, ആശാനും ഒപ്പം. അപ്പോള്‍ ആശാന്‍ ഒരു രണ്ടണ തുട്ടും, അര അണ തുട്ടും കാണിച്ചിട്ട് ചോദിച്ചു ഇതില്‍ ഏതു വേണം എന്ന്. (പിച്ചളയില്‍ ഒള്ള രണ്ടു നാണയങ്ങളും ആകൃതി ഒരേ പോലെയായിരുന്നു. അര അണയ്ക്ക് വലുപ്പം അല്പം കുറവായിരുന്നു). കുട്ടി പറഞ്ഞു അര അണ മതിയെന്ന്. ഈ വിനോദം ശ്രദ്ധിച്ചുകൊണ്ട് ഇരുന്ന ഗുരുദേവന്‍ തമ്പിക്ക് അധിക പണം വേണമെന്ന മോഹമില്ല എന്ന് രസകരമായി പറഞ്ഞു. ആവശ്യത്തിന് വേണം പണം അത്രതന്നെ. (നടരാജ ഗുരുവിന്‍റെ ജീവിതത്തില്‍ ഇത് വളരെ ശരിയായിരുന്നു). ഏവരും ക്ട്ടിയെ തമ്പി എന്നാണ് വിളിച്ചിരുന്നത്‌.

ആരെയും പെട്ടന്ന് ആകര്‍ഷിക്കുന്ന ഒരു പ്രകൃതമായിരുന്നു തമ്പിക്ക്. ആശാന്റെ കവിതകള്‍ ചെറുപ്പം മുതലേ വായിക്കുകയും, അത് ഇംഗ്ലിഷ് ഭാഷയിലേക്ക് മാറ്റി എഴുതുന്നതും തമ്പിക്ക് വളരെ രസമായ ഒരു കാര്യം ആയിരുന്നു. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് "വീണ പൂവ്" - A FALLEN FLOWER എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത്. സന്ദര്‍ഭം കിട്ടുമ്പോള്‍ എല്ലാം തമ്പി ഗുരുദേവനെ സന്ദര്‍ശിക്കുമായിരുന്നു, അപ്പോഴോക്കയും ഓരോ ഓരോ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ചകളും നടത്തിയിരുന്നു. ഒരു വിഷയം ചര്‍ച്ച ചെയ്തു കഴിഞ്ഞു ചിലപ്പോള്‍ അടുത്ത വര്‍ഷമായിരിക്കും ഗുരുദേവനെ നേരില്‍ കാണുവാന്‍ അവസരം കിട്ടുക. അപ്പോള്‍ തലേ വര്‍ഷം പറഞ്ഞു നിര്‍ത്തിയിടത്ത് നിന്നുമാകും ഗുരുദേവന്‍ അടുത്ത ചര്‍ച്ച ആരംഭിക്കുക. ഗുരുദേവ കൃതികളിലെ സംശയമായിരിക്കും നടരാജന്‍ പലപ്പോഴും ഗുരുദേവനോട് ചോദിക്കുക. അതിനെല്ലാം മറുപടി നല്‍കിക്കൊണ്ടിരുന്നു ഗുരുദേവന്‍. ഒരിക്കല്‍ ശിവ ശതകത്തിലെ "മലയതിലുണ്ട് മരുന്നു മൂന്നു പാമ്പും" എന്ന് തുടങ്ങുന്ന ശ്ലോകത്തിന്റെ അര്‍ത്ഥം ചോദിച്ചപ്പോള്‍ "അത് മറ്റാരും അറിയേണ്ടതില്ല, നമ്മുടെ സ്വകാര്യമാണ്, പിന്നെ മറ്റുള്ളവര്‍ അവര്‍ക്കിഷ്ടമുള്ള പോലെ അര്‍ത്ഥം കണ്ടെത്തെട്ടെ" എന്ന് പറഞ്ഞുവത്രേ.

മറ്റൊരിക്കല്‍ ഗുരുദേവന്‍ ശിവഗിരിയിലെ വൈദികമഠത്തില്‍ വച്ച് ശങ്കരന്‍, മാധവന്‍, രാമാനുജന്‍ എന്നിവരുടെ ദര്‍ശനങ്ങളെ താരതമ്യം ചെയ്തു തമ്പിക്ക് പറഞ്ഞുകൊടുതുകൊണ്ടിരിക്കുകയായിരുന്നു. സ്വാമികള്‍ സോഫയില്‍ ചാരി കിടക്കുന്നു. തമ്പി ഒരു തടുക്കില്‍ അഭിമുഖമായി നിലത്തിരിക്കുന്നു. രംഗം വൈദികമഠത്തിന്‍റെ തിണ്ണയും. ഈ സമയം എസ്.എന്‍.ഡി.പി യോഗത്തിന്‍റെ രണ്ടു നേതാക്കള്‍ കയറി വന്നു. ഗുരുദേവന്‍ അവരെ ശ്രദ്ധിക്കാതെ സംസാരം തുടര്‍ന്നു. തങ്ങളെ സ്വാമികള്‍ ശ്രദ്ധിക്കുന്നില്ല എന്ന് മനസിലാക്കിയ അവര്‍ ഊട്ടുപുരയുടെ ഭാഗത്തേക്ക് പോയി. അധികം കഴിയും മുന്‍പ് ഉച്ച ഊണിന് മണി അടിച്ചു. പോയി ഉണ്ടിട്ടു വരുവാന്‍ സ്വാമികള്‍ തമ്പിയോട് നിര്‍ദേശിച്ചു. തമ്പി ഊട്ടുപുരയില്‍ ഉണ്ണാന്‍ ഇരുന്നപ്പോള്‍ ഈ നേതാക്കളും ഉണ്ണാനിരുന്നു. അവരോട് കൈ കഴുകെണ്ടേ എന്ന് മറ്റൊരാള്‍ ചോദിച്ചപ്പോള്‍ "കൈ കഴുകിയാല്‍ എന്ത്, കഴുകാതെ ഇരുന്നാല്‍ എന്ത് ? എല്ലാം അദ്വൈതമല്ലേ ? എന്ന് നേതാക്കള്‍ പറയുകയുണ്ടായി. തമ്പി ഊണ് കഴിച്ചിട്ട് ചെല്ലുമ്പോള്‍ സ്വാമികള്‍ സംഭാഷണം തുടര്‍ന്നത് "കൈ കഴുകാതെ ഉണ്ണുന്നത് അദ്വൈതമല്ല, അത് അപരിഷ്കൃതവും അശുദ്ധവും ആണ്. വൃത്തിയാണ് പകുതി ഭക്തിയെന്ന് ഖുറാനും പറയുന്നു" ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ഗുരുദേവന്‍ തമ്പിയോട് സംസാരം തുടങ്ങിയത്.

കടപ്പാട്: കെ.കെ മനോഹരന്‍
ശിവഗിരി ചരിത്രം

No comments:

Post a Comment