Tuesday 25 November 2014

മഴപെയ്യിക്കുവാന്‍ കഴിയുന്ന അര്‍ദ്ധനാരീശ്വര സ്തവം...!

മഴയില്ലാത്തതിനാല്‍ നെയ്യാര്‍ വറ്റി വരണ്ടു, കൃഷികള്‍ നശിച്ച്, കുടിക്കാന്‍ പോലും ജലം ഇല്ലാത്ത അവസ്ഥയില്‍ സ്ഥലവാസികള്‍ അരുവിപ്പുറത്ത് ഉണ്ടായിരുന്ന ശ്രീനാരായണ ഗുരുദേവന് മുന്‍പില്‍ പോയി സങ്കടം ഉണര്‍ത്തിച്ചു. കുറച്ചു സമയം ധ്യാന നിമഗ്നനായി ഇരുന്ന ഗുരുദേവന്‍ അവിടെ വച്ച് ഈ സ്തോത്രം രചിച്ച് അവിടെ വന്നവരോട് അത് ചൊല്ലുവാന്‍ ആവശ്യപ്പെട്ടു. അവര്‍ ഈ സ്ത്രോത്രം ചൊല്ലി തീര്‍ന്നതിനു ശേഷമുണ്ടായ കനത്ത മഴയില്‍ നെയ്യാര്‍ കരകവിഞ്ഞ് ഒഴുകി...!

അര്‍ദ്ധനാരീശ്വര സ്തവം...!

അയ്യോയീ വെയിൽകൊണ്ടു വെന്തുരുകി വാ-
ടീടുന്നു നീയെന്നിയേ
കയ്യേകീടുവതിന്നു കാൺകിലൊരുവൻ
കാരുണ്യവാനാരഹോ!
പയ്യാർന്നീ ജനമാഴിയിൽ പതിവതിൻ-
മുന്നേ പരന്നൂഴിയിൽ
പെയ്യാറാകണമേ ഘനാംബു കൃപയാ
ഗംഗാനദീധാമമേ! 1

നാടും കാടുമൊരേകണക്കിനു നശി-
ച്ചീടുന്നതും നെക്കിന-
ക്കീടും നീരുമൊഴിഞ്ഞു നാവുകൾ വറ-
ണ്ടീടുന്നതും നിത്യവും
തേടും ഞങ്ങളുമുള്ളു നൊന്തുതിരിയും
പാടും പരീക്ഷിച്ചു നി-
ന്നീടും നായകനെന്തു നന്മയരുളായ്-
വാനർദ്ധനാരീശ്വരാ? 2

ഊട്ടിത്തീറ്റി വളർത്തുമുമ്പർതടിനീ-
നാഥന്നുമിപ്പോളുയിർ-
ക്കൂട്ടത്തോടൊരു കൂറുമില്ല, കഥയെ-
ന്തയ്യോ കുഴപ്പത്തിലായ്
നാട്ടിൽക്കണ്ടതശേഷവും ബത നശി-
ച്ചീടുന്നതും കണ്ടു നീ
മൂട്ടിൽത്തന്നെയിരുന്നിടുന്നു, മുറയോ?
മൂളർദ്ധനാരീശ്വരാ! 3

ദാരിദ്ര്യം കടുതായ്, ദഹിച്ചു തൃണവും
ദാരുക്കളും ദൈവമേ!
നീരില്ലാതെ നിറഞ്ഞു സങ്കടമഹോ!
നീയൊന്നുമോർത്തീലയോ?
ആരുള്ളിത്ര കൃപാമൃതം ചൊരിയുവാ-
നെന്നോർത്തിരുന്നോരിലീ-
ക്രൂരത്തീയിടുവാൻ തുനിഞ്ഞതഴകോ?
കൂറർദ്ധനാരീശ്വരാ! 4

മുപ്പാരൊക്കെയിതാ മുടിഞ്ഞു മുടിയിൽ
ചൊല്പൊങ്ങുമപ്പും ധരി-
ച്ചെപ്പോഴും പരമാത്മനിഷ്ഠയിലിരു-
ന്നീടുന്നു നീയെന്തഹോ!
ഇപ്പാരാരിനിയാളുമിപ്പരിഷയി-
ന്നാരോടുരയ്ക്കുന്നു നിൻ-
തൃപ്പാദത്തണലെന്നിയേ തുണ നമു-
ക്കാരർദ്ധനാരീശ്വരാ? 5

ഗുരുധര്‍മ്മം ജയിക്കട്ടെ, പുതിയൊരു ധര്‍മ്മം പുലരട്ടെ...!

No comments:

Post a Comment