Saturday 31 January 2015

ശ്രീ നാരായണ ഗുരു എന്തിനു ക്ഷേത്രങ്ങള്‍ ഉണ്ടാക്കി ? സ്തോത്രങ്ങള്‍ എഴുതി ?

അദ്വൈതിയായ ശ്രീ നാരായണ ഗുരു എന്തിനു ക്ഷേത്രങ്ങള്‍ ഉണ്ടാക്കി ? പ്രതിഷ്ഠകള്‍ നടത്തി ? സ്തോത്രങ്ങള്‍ എഴുതി ? 

പലകോണുകളില്‍ നിന്നും ഈ ചോദ്യങ്ങള്‍ വരുന്നു...

മഹാകവി ടാഗോര്‍ ശിവഗിരി സന്ദര്‍ശന വേളയില്‍ തമ്മില്‍ സംഭാഷണം തുടങ്ങിയത് ഗുരുവിനോട് വളരെ ആശ്ചര്യത്തോടെ ഒരു കാര്യം പറഞ്ഞു കൊണ്ടായിരുന്നു. 

ടാഗോര്‍ പറഞ്ഞു: "മലയാളക്കരയിലെ അധകൃതജനതയെ ഉദ്ധരിക്കുവാന്‍ അങ്ങ്ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണ്"

വിദൂരതയിലേക്ക് നോക്കിയിരുന്ന ഗുരു ഉടനെ തന്നെ ടാഗോറിന്‍റെ മുഖത്തേക്ക് ശിരസ്സ്‌ തിരിച്ചുനോക്കിയിട്ട് സ്വരം താഴ്ത്തി പറഞ്ഞു... 

"അതിനു നാം ഒന്നും ചെയ്തില്ലല്ലോ!!!, ചെയ്യുന്നില്ലല്ലോ!!! ചെയ്യാന്‍ കഴിയുമെന്ന് ഈ ജന്മത്തില്‍ തോന്നുന്നുമില്ലല്ലോ!!!" എന്ന്. 

വീട്ടില്‍ ഗുരുക്കന്മാരെ വിളിച്ചുവരുത്തി അധ്യാത്മ ശാസ്ത്രം വേണ്ടവണ്ണം പഠിച്ച ടാഗോര്‍ അപ്പോളാണ് ശരിക്കും ചിന്തിച്ചത്.. പിന്നീടുള്ള ടാഗോറിന്റെ ഓരോ സംഭാഷണവും വളരെ ശ്രദ്ധിച്ചായിരുന്നു. അതു കൊണ്ടാണ് സന്ദര്‍ശനം കഴിഞ്ഞ് പോകാന്‍ നേരം അവിടുത്തെ സന്ദര്‍ശക ഡയറിയില്‍ വിഖ്യാതമായ 

"ലോകത്തിന്‍റെ നാനാഭാഗങ്ങളിലും ഞാന്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ഈ യാത്രയ്ക്കിടയില്‍ ധാരാളം മഹര്‍ഷിമാരെയും പുണ്യാത്മാക്കളെയും കണ്ടുമുട്ടാനുള്ള സൗഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്. എന്നാല്‍ ഒരു കാര്യം തുറന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. മലയാളത്തിന്‍റെ സ്വാമി ശ്രീ നാരായണ ഗുരുവിനെക്കാള്‍ ആദ്ധ്യാത്മികമായി ഉയര്‍ന്ന മറ്റൊരാളെ എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. മാത്രമല്ല അദ്ദേഹത്തിന് തുല്യനായ ഒരാളെയും ഞാന്‍ കണ്ടിട്ടില്ല. അനന്തതയിലേക്ക് നീട്ടിയിരിക്കുന്ന യോഗ നയനങ്ങളും ഈശ്വര ചൈതന്യം തുളുമ്പുന്ന മുഖതെജസ്സും എനിയ്ക്ക് ഒരു കാലവും വിസ്മരിക്കാന്‍ കഴിയില്ലെന്ന് ഉറപ്പാണ്".

"I have been touring different parts of the world. During these travels, I have had the good fortune to come into contact with several saints and Maharshis (great saints). But I have frankly to admit that I have never come across one who is spiritually greater than Swami Sree Narayana Guru of Malayalam-nay a person who is on a par with his spiritual attainments. I am sure; I shall never forget radiant face, illumined by the self-effulgent light of divine glory and those yogic eyes fixing their gaze on a remote point in the distant horizon." - Rabindranath Tagore, Sivagiri Mutt, 22-11-1919

എന്ന വാക്കുകള്‍ സന്ദര്‍ശക ഡയറിയില്‍ കുറിച്ചിട്ട് അദ്ദേഹം പോയത്. 

ഒരു സംഭവം കൂടി അറിയിക്കാന്‍ ആഗ്രഹിക്കുന്നു.

ശ്രീ നാരായണ ഗുരു തന്‍റെ കര്‍മ്മ പരിപാടികളുമായി മുന്നോട്ടു പോകുന്ന കാലത്ത് ഒരു ദിവസം വഴിയില്‍ വച്ച് ചട്ടമ്പി സ്വാമികളെ കണ്ടുമുട്ടി. അപ്പോള്‍ ചട്ടമ്പിസ്വാമിയും ഗുരുവും തമ്മില്‍ ഒരു സംഭാഷണം ഉണ്ടായി. അതിതാണ്.

ചട്ടമ്പി സ്വാമികള്‍ : "നാണനിപ്പോള്‍ പ്രവര്‍ത്തിയാരുടെ പണിയാണെന്ന് കേട്ടല്ലോ ? എന്താ നിവൃത്തിയൊന്നും ഇല്ലേ???"

ഗുരു സ്വാമികള്‍ : ചിരിച്ചുകൊണ്ട്. " 'പ്രവര്‍ത്തിയുണ്ട്' പക്ഷേ 'ആരില്ല'... 'നിവൃത്തി' കുറെ കഴിഞ്ഞ് "...

രണ്ടുപേരും ചിരിച്ചുകൊണ്ട് അവരവരുടെ വഴിയ്ക്ക് പോയി..

കുമാര മഹാകവി പാടിയ വരികള്‍ ഓര്‍ക്കണം നമ്മള്‍ 

"വാദങ്ങൾ ചെവിക്കൊണ്ടു മതപ്പോരുകൾ കണ്ടും 
മോദസ്ഥിരനായങ്ങു വസിപ്പൂ മലപോലെ".

എല്ലാം കണ്ടിട്ട് ഗുരു മന്ദസ്മിതം തൂകി ഒന്നും ചെയ്യാതെ "മല പോലെ" ഇരുന്നു എന്ന്..

ഇവിടെ രണ്ടിടത്തും ഗുരു പറഞ്ഞ മറുപടിയിലെ നിഗൂഡമായ അര്‍ഥം മനസിലായാല്‍ ഗുരു എന്തിനു ക്ഷേത്രങ്ങള്‍ ഉണ്ടാക്കി നല്‍കിയെന്നും, ദേവതാ സ്തോത്രങ്ങള്‍ എഴുതിയതെന്നും- (യഥാര്‍ത്ഥത്തില്‍ അവയൊന്നും സ്തോത്രങ്ങള്‍ അല്ല. അത് പഠിക്കുന്നവര്‍ക്കേ മനസ്സിലാകൂ),- മറ്റുള്ള കര്‍മ്മങ്ങളില്‍ ഏര്‍പ്പെട്ടെന്നും ഒക്കെ ഉള്ള നിരവധി ജിജ്ഞാസുക്കളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉള്ളില്‍ തെളിഞ്ഞുവന്ന് ചോദ്യങ്ങള്‍ മാഞ്ഞുപോകും...

ഇത് പറയാന്‍ കാരണം ഗുരുവിന്‍റെ കര്‍മ്മങ്ങളെ - (ഗുരുവിനു കര്‍മ്മങ്ങളില്ല. നമുക്കാണ് അജ്ഞതയാല്‍ അത് കര്‍മ്മങ്ങളായി തോന്നുന്നത്) - വിമര്‍ശിച്ചു ചില സത്യാന്വേഷകര്‍ ഈയിടെ ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. അത് പണ്ടും ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. അതിനുള്ള മറുപടി സ്വയം ധ്യാനത്തില്‍ കണ്ടെത്തുകയെ നിവര്‍ത്തി ഉള്ളൂ. കാരണം അതൊക്കെ കര്‍മ്മ യോഗവും കര്‍മ്മരഹസ്യവും ഒക്കെ അറിഞ്ഞവര്‍ക്കെ മനസിലാകൂ.... "യോഗാ കര്‍മ്മസ്സു കുശലം"...അതെ കര്‍മ്മകുശലന്മാര്‍ക്ക് മാത്രം..

പ്രണാമത്തോടെ - മനോജ്‌ കുമാര്‍ ബാലകൃഷ്ണന്‍.

No comments:

Post a Comment